ചെറുപുഴ: കോഴിച്ചാലിലെ സ്വകാര്യ കുടിവെള്ള കമ്പനി പ്രവര്‍ത്തിക്കുന്നതിനെതിരെ വീണ്ടും പ്രക്ഷോഭം. സ്ഥാപനം തുറക്കാനെത്തിയ തൊഴിലാളികളെയും മാനേജ്മെന്റിനെയും നാട്ടുകാര്‍ റോഡില്‍ തടയുകയും റോഡരികില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഈ കമ്പനിയുടെ പ്രവര്‍ത്തനം മൂലം പരിസര പ്രദേശങ്ങളിലെ കിണറുകളും തോടുകളും വറ്റി വരണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമായെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. അതുകൊണ്ട് താല്‍ക്കാലികമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ കമ്പനി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്മെന്റ് അത് അംഗീകരിക്കാത്തതാണത്രേ പ്രക്ഷോഭത്തിന് കാരണം. ഒരാഴ്ച മുമ്പ് നാട്ടുകാര്‍ പഞ്ചായത്തിന് നല്കിയ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും അപ്പോള്‍ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ നിജസ്ഥിതി ഭരണസമിതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് മുപ്പത്തിയൊന്നോടെ കുടിവെള്ള കമ്പനിയുടെ പഞ്ചായത്ത് ലൈസെന്സിന്റെ കാലാവധി തീരുകയും ചെയ്തതോടെ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ കമ്പനി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് നാട്ടുകാര്‍ സംഘടിച്ച് തുറക്കാന്‍ എത്തിയ ജീവനക്കാരെ തടയുകയും കമ്പനിയുടെ ഗേറ്റിനടുത്ത് കഞ്ഞിവെച്ച് പ്രതിഷേധിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: