ഇസ്ലാമാബാദ്: അമേരിക്കയിലെ മുന്‍ പാക്കിസ്ഥാന് സ്ഥാനപതി ഹുസൈന് ഹഖാനി അമേരിക്കക്ക് വേണ്ടി പാക്കിസ്ഥാനെതിരെ പ്രവര്‍ത്തിച്ചതായി പാക് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തി.
ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ചാണ് സുപ്രീംകോടതി നിയമിച്ച കമ്മീഷന് ഹാജരാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പരിശോധിച്ചത്. മുദ്രവച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറല്‍ ഇര്ഫാന് ഖ്വദിറിനോട് വായിച്ച് നിര്‍ദ്ദേശം പറയാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അമേരിക്കയിലെ പാക്കിസ്ഥാന് സ്ഥാനപതിയായിരിക്കെ സ്വന്തം രാജ്യത്തോട് നീതി പുലര്‍ത്തിയില്ലെന്നും അണ്വായുധ സമ്പത്ത്, സൈനിക ശക്തി, ഭരണഘടന എന്നിവയ്ക്ക് കോട്ടംതട്ടുന്ന രീതിയിലാണ് ഹഖാനി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിന്‍ ലാദന്റെ വധത്തെത്തുടര്‍ന്ന് സൈനിക അട്ടിമറി ഭയന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അമേരിക്കയുടെ സഹായം തേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹഖാനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതു സംബന്ധിച്ച കത്ത് അമേരിക്കയ്ക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി പാക്കിസ്ഥാനില്‍ പുതിയ ദേശീയ സുരക്ഷാ ക്രമീകരണം നടപ്പാക്കാന്‍ അമേരിക്കയുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
അടുത്ത വാദം കേള്‍ക്കലിന് ഹാജരാകാന്‍ ഹഖാനിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അധികൃതരോട് ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അമേരിക്കയിലുള്ള പാക് വ്യാപാരിയായ മണ്‍സൂര്‍ ഇജാസ് മെമ്മോ പരസ്യപ്പെടുത്തിയതുമുതല് ഹഖാനി അമേരിക്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: