മയ്യഴി: ദേശീയസംസ്ഥാന പാതയോരങ്ങളില്‍ നിന്നും മദ്യവില്പന കേന്ദ്രങ്ങള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചരിത്ര വിധിയാണെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി മയ്യഴി ജനത അനുഭവിച്ച മദ്യപ ദുരിതവും അപമാനവും ഇല്ലാതാക്കുന്ന വിധിയില്‍ മയ്യഴി ജനതയോടൊപ്പം മയ്യഴിക്കൂട്ടവും സന്തോഷം പങ്ക് വെച്ചു. അപമാനഭാരം കാരണം കുനിഞ്ഞ ശിരസ്സ് അഭിമാനത്താല്‍ ഉയരുകയാണ്. മാഹിയില്‍ ഇനിയങ്ങോട്ട് മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും നല്ല നാളുകളാണ് ഉണ്ടാവാന്‍ പോകുന്നത്. മാഹി മദ്യനിരോധന സമിതിക്ക് വേണ്ടിയാണ് മയ്യഴിക്കൂട്ടം സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും മദ്യം നിരോധിക്കുന്നതിനോട് മയ്യഴിക്കൂട്ടത്തിന് യോജിപ്പില്ല. മദ്യലഹരിയില്‍ വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങള്‍ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് താല്പര്യമുണ്ടായില്ല. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒടുവില്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് തന്നെ വേണ്ടി വന്നു. ചരിത്രപരമായ ഈ വിധിക്ക് കാരണക്കാരനായ അഭിഭാഷകന് മനോജ് വി. ജോര്‍ജിന് മയ്യഴി പൗരാവലി സ്വീകരണം നല്‍കും. എഴുത്തുകാരന് എം.മുകുന്ദന്, വി.എം.സുധീരന് എന്നിവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കും. കോടതിവിധി മാനിക്കാതെ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മയ്യഴിക്കൂട്ടം കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും ഭാരവാഹികളായ ഒ.വി.ജിനോസ് ബഷീര്‍, അഹമ്മദ് താജുദ്ദീന്, ജേക്കബ് സുധീര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: