ചെറിയ സംസ്ഥാനം, വലിയ അഴിമതി എന്നാണ് ത്രിപുര ഭരിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും മുദ്രാവാക്യം. തൊഴിലുറപ്പ് പദ്ധതി മുതല്‍ ഉദ്യോഗസ്ഥ നിയമനം വരെ ഇടത് ഭരണത്തിലെ അഴിമതി നിറഞ്ഞുനില്ക്കുന്നു. പാര്‍ട്ടിക്കും നേതാക്കള്‍ക്കും വീതം നല്കിയാല് ആര്‍ക്കും ധൈര്യത്തോടെ അഴിമതി നടത്താമെന്നതാണ് സിപിഎം മഹത്തായ മാതൃകയായി അവതരിപ്പിക്കുന്ന മണിക് സര്‍ക്കാരിന്റെ ത്രിപുരയിലെ ഭരണം.
സുപ്രീംകോടതിയാണ് ഏറ്റവുമൊടുവില്‍ മണിക് സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറി പുറത്തെടുത്തത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 10,323 അധ്യാപക നിയമനം കോടതി റദ്ദാക്കി. യോഗ്യതാ പരീക്ഷ നടത്തി മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസംബര്‍ 31നകം നിയമനം നടത്താനും കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരുമോ തയ്യാറായില്ല.
അധ്യാപക നിയമനങ്ങളില്‍ നേരത്തെ ക്രമക്കേട് ഉയര്‍ന്നിരുന്നു. 2014 മെയ് ഏഴിന് നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. യോഗ്യതാ പരീക്ഷകളെ സര്‍ക്കാര്‍ എതിര്‍ത്ത പാരമ്പര്യമാണ് ത്രിപുരയിലെ സിപിഎമ്മിനുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഇത് അംഗീകരിച്ചെങ്കിലും അഴിമതി ഇപ്പോഴും തുടരുകയാണ്. നിയമനങ്ങളിലെ അഴിമതി ത്രിപുരയില്‍ കുപ്രസിദ്ധമാണ്. പണം വാങ്ങി നേതാക്കന്മാര് യോഗ്യതയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ വീതിച്ചു നല്‍കും. നേതാക്കളുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിക്കും. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള നിയമനങ്ങള്‍ മുഴുവനും അഴിമതിയാണ്. ഇത് സംബന്ധിച്ച നിരവധി കേസുകള്‍ കോടതികളിലുണ്ട്.
മണിക് സര്‍ക്കാരിന്റെ ലളിതമായ ജീവിത കഥകള്‍ മാധ്യമങ്ങള്‍ പാടിനടക്കാറുണ്ട്. മുഖ്യമന്ത്രിയായി തുടരുന്നതിന് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്ക് മണിക് കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ സംസ്ഥാന പോലീസ് മേധാവി കെ.നാഗരാജ്, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ.അയ്യങ്കാര്‍ എന്നിവര്‍ നിരവധി അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നു. വെളിപ്പെടുത്തിയതിലും അഞ്ഞൂറിരട്ടി സ്വത്തുണ്ടെന്നാണ് നാഗരാജിനെതിരായ കേസ്. ഇതില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ത്രിപുര. 36.71 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനത്ത് 7.19 ലക്ഷമാണ് തൊഴില്‍ രഹിതര്‍. 2014-15 സാമ്പത്തിക വര്‍ഷം 59.40 കോടി രൂപ സ്കില്‍ ഡവലപ്മെന്റിന് ചെലവഴിച്ച സംസ്ഥാനം ആകെ പരിശീലനം നല്‍കിയത് 556 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ഇതിലും വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2015-16ല്‍ 71.44 കോടി ചെലവഴിച്ച് 3365 പേര്‍ക്കും 2016-17ല്‍ 35.52 കോടി ചെലവഴിച്ച് 1099 പേര്‍ക്കും പരിശീലനം നല്കി.
അധ്യാപക നിയമനം സിബിഐ അന്വേഷിച്ചാല്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ഗതിയാകും മണിക് സര്‍ക്കാരിനെന്ന് ബിജെപി പറയുന്നു.
അധ്യാപക നിയമന ക്രമക്കേടില്‍ ജയിലില്‍ കിടന്നിട്ടുണ്ട് ചൗട്ടാല. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ് സിപിഎമ്മിനും മണിക് സര്‍ക്കാരിനും. അര ലക്ഷത്തോളം കുടുംബങ്ങളെയാണ് ഉത്തരവ് ബാധിക്കുന്നത്. വലിയ ജനരോഷമാണ് സര്‍ക്കാരിനെതിരെയുള്ളത്. ഇതിനാലാണ് വിശദീകരണം നല്കാന് പോലും സര്‍ക്കാര്‍ തയ്യാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: