കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ചരക്ക് ഗതാഗതത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് മികച്ച നേട്ടമുണ്ടാക്കി. മുന്‍ വര്‍ഷം 22.10 എം.എം.ടി. (മില്യന്‍ മെട്രിക് ടണ്‍) ചരക്ക് നീക്കമുണ്ടായ സ്ഥാനത്ത് ഇക്കുറി 25.01 എം.എം.ടി. നേടാനായി. 13.2 % വളര്‍ച്ച. പ്രവര്‍ത്തന വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49.32 കോടി രൂപ അധികമായി ലഭിച്ചു. എന്നാല്‍ കൊച്ചി തുറമുഖത്തിന്റെ മൊത്തം ചെലവ് കണക്കാക്കുമ്പോള്‍ (ഫെബ്രുവരി വരെ) 46 കോടി രൂപയുടെ നഷ്ടമുണ്ടായി.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 486.57 കോടി രൂപയുടെ വരുമാനമാണ് ചരക്കുനീക്കത്തിലൂടെ നേടിയത്. 2015-16 വര്‍ഷത്തില്‍ ഇത് 437.25 കോടി രൂപയായിരുന്നു. കൈകാര്യ ചെലവ് 366.35 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 362.51 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് എ.വി. രമണ പറഞ്ഞു.
4.20 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 4.91 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിച്ചു. ഈ വര്‍ഷം 1211 കാര്‍ഗോ വെസ്സലുകളും 46 യാത്രകപ്പലുകളുമാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. മുന്‍വര്‍ഷം 1169 കാര്‍ഗോ വെസ്സലും 33 യാത്രാകപ്പലുമാണ് കൊച്ചിയില്‍ എത്തിയിരുന്നത്. പുതുതായി 10 റോ-റോ വെസ്സലുകളും തുറമുഖത്ത് നിന്ന് ചരക്കുനീക്കം നടത്തി.
അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിന് സമീപമുള്ള ഫ്ളൈ ഓവറിന്റെ നിര്‍മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ജൂണ്‍ അവസാനത്തോടെ തുറക്കും.
കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 16 മുതല്‍ 31 വരെ കൊച്ചിന് തുറമുഖ ട്രസ്റ്റ് വിവിധ ശുചീകരണ പരിപാടികള്‍ നടത്തിയിരുന്നു. ജീവനക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ തീം സോങിന്റെ ഉദ്ഘാടനം കെ.വി. തോമസ് എം.പി. നിര്‍വഹിച്ചു. തുറുമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് എ.വി.രമണ, സെക്രട്ടറി ഗൗരി എസ് നായര്‍, ചീഫ് എഞ്ചിനീയര്‍ ജി. വൈദ്യനാഥന്, ഫിനാന്‍സ് അഡൈ്വര്‍ ഡി.ഭാഗ്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: