തൃശൂര്‍:ജില്ലയില്‍ ഇതുവരെ രണ്ട് പേര് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.33 പേര്‍ക്ക് ഇതുവരെ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടെന്ന് സംശയം തോന്നിയ 103 പേരുടെ തൊണ്ടയിലെ സ്രവം മണിപ്പാലില്‍ പരിശോധിച്ചപ്പോഴാണ് 33 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.
പെരിഞ്ഞനം സ്വദേശി സെയ്തുമുഹമ്മദ് (61), വരന്തരപ്പിള്ളി സ്വദേശി സുകുമാരന്‍ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് സാധാരണ പനി വരികയും പിന്നീട് അത് മൂര്‍ച്ഛിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍ എന്ന് സ്ഥിരീകരിച്ച് ചികില്‍സ തുടങ്ങുമ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ ബിന്ദു തോമസ് പറഞ്ഞു.
അതേസമയം ഇവര്‍ക്ക് മറ്റ് രീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നതായും അതാണ് പനി കൂടാന്‍ കാരണമാക്കിയതെന്നും അവര്‍ പറഞ്ഞു. പലരും പനി വന്ന് സ്വയം ചികില്‍സ കഴിഞ്ഞ് നിയന്ത്രണ വിധേയമാകാതിരിക്കുമ്പോള്‍ മാത്രമാണ് ആശുപത്രികളിലെത്തുന്നത്. മോശം കാലാവസ്ഥയാണ് എച്ച് വണ്‍ എന്‍ വണ്‍ വ്യാപിക്കുന്നതിന് പ്രധാനകാരണം. പനിയും ജലദോഷവും മൂന്നുദിവസം കഴിഞ്ഞും മാറുന്നില്ലെങ്കില്‍ ഉടന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികില്‍സ തേടണം.
ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കുള്ള പ്രതിരോധ വാക്സിനുകള്‍ എത്തിച്ചിട്ടുണ്ട്. അതേസമയം പുറത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരം മരുന്ന് ലഭ്യമാകുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് വന്വിലയാണീടാക്കുന്നത്. തൊണ്ടയിലെ സ്രവം മണിപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചാല്‍ പിറ്റേന്ന് തന്നെ ഫലം അറിവാകും.
പനിയും ജലദോഷവും വരുമ്പോള്‍ സ്വയംചികില്‍സ ചെയ്യുന്നതിനു പകരം ആശുപത്രികളെ ആശ്രയിക്കുന്നത് എച്ച് വണ്‍ എന്‍ വണ്‍ ബാധ തുടക്കത്തിലേ തിരിച്ചറിയാന്‍ സഹായകമാക്കുമെന്നും അവര്‍ പറഞ്ഞു.പ്രത്യേക സീസണില്‍ മാത്രം കണ്ടിരുന്ന ചിക്കന്‍പോക്സ് രോഗം ഇപ്പോള്‍ സീസണ് വ്യത്യാസമില്ലാതെ കണ്ടുവരുന്നത് ഭീതിജനകമാണെന്ന് അവര്‍ പറഞ്ഞു. തുടക്കത്തില്‍ മികച്ച ചികില്‍സ നല്കിയാല് ചിക്കന്‍പോക്സ് പൂര്‍ണമായും സുഖപ്പെടുത്താനാകുമെന്നും ഡോ.ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: