ദേശീയ പുനരുജ്ജീവനം, യജ്ഞം, കാഴ്ചപ്പാട് എന്നൊക്കെ ഇന്ന് സാധാരണക്കാരും പറയുന്നു. പക്ഷേ ഇതിന്റെ വ്യാഖ്യാനങ്ങള്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമാണ്. എന്താണ് ഇന്ത്യയുടെ ദേശീയ വീക്ഷണം എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ ദേശീയ വീക്ഷണം ചര്‍ച്ചചെയ്യുന്നവര്‍ രാഷ്ട്രബോധമില്ലാത്തവരാണ്. സ്വാതന്ത്ര്യം നേടി 50-60 വര്‍ഷമായി നടക്കുന്നത് ഇത്തരത്തിലുള്ള ചര്‍ച്ചകളാണ്. ഭാരതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം വീണ്ടും കിട്ടുമ്പോള്‍ അത് ലോകത്തിനു വഴികാട്ടുന്ന തരത്തിലാകണം ഉപയോഗിക്കേണ്ടത്. രാഷ്ട്ര പുനര്‍നിര്‍മ്മാണം നടക്കണമെങ്കില്‍, ലോകത്തിന് മാതൃകയാകണമെങ്കില്‍ നമ്മുടെതായ മാതൃകകളും സംവിധാനങ്ങളും കണ്ടെത്തണം. അതിന് നമ്മുടെ കാഴ്ചപ്പാടെന്ത് എന്നത് പ്രസക്തമാണ്.
ലോകമെമ്പാടും ആധുനിക ജനാധിപത്യ, മതേതരത്വത്തിന്റെ പേരില്‍ ദേശീയത എന്ന ആശയം ഇന്ന് ഏറെ വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും ഭരണകൂടം ഇതില്‍ ഒരു പങ്കാളിയായിരുന്നുവെന്ന് കാണാം. ദേശീയതയുടെ ഉടമസ്ഥത ഏറ്റെടുത്തതിനെ ത്തുടര്‍ന്നുണ്ടായ രണ്ട് ലോക യുദ്ധങ്ങള്‍ നമ്മെപ്പോലുള്ളവരുടെമേല് വലിയ കെടുതികളാണുണ്ടാക്കിയത്.
ഭാരതത്തിന്റെ തിരിച്ചറിയല്‍ മുദ്രയെന്താണ്? അതറിഞ്ഞുവേണം ദേശീയ പുനരുജ്ജീവനത്തെക്കുറിച്ച് ചിന്തിക്കാന്‍. ഭാരതത്തിന്റെ ആകാരം വലുതാണ്. ചരിത്രം വലുതാണ്, ദര്‍ശനം വലുതാണ്. സ്വയം വളര്‍ന്നതാണ്. മാനവതയുടെ ആറിലൊന്ന് ഭാരതമാണ്. ആ മാനവതയുടെ മൂല്യം മറ്റു രാജ്യങ്ങളുടെതുപോലെ തുടര്ച്ചയില്ലാത്തതല്ല. ഇവിടെ തകര്‍ക്കപ്പെട്ട സ്മാരകങ്ങൡ പോലും അതുകാണാം. സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ട്, മഹാഭാരതമെഴുതിയ വേദവ്യാസന് ഇക്കാലത്ത് വന്നാല്‍ ഇന്നും അന്നത്തെ ചരിത്രത്തിന്റെ അടയാളങ്ങള്‍ കാണാന്‍ കഴിയുമെന്ന്. അതായത് ഭാരതത്തിന്റെ ചരിത്രം പ്രവാഹമാണ്. അതിന് മുറിയലില്ല. ഇതാണ് ഭാരതത്തിന്റെ മുദ്ര. അത് വളച്ചൊടിച്ചു. അത് വീണ്ടും കണ്ടെത്തണം. ഒറ്റപ്പെട്ട രാജ്യമായി നിന്നുകൊണ്ട് ഒരിക്കലും അതുചെയ്യാനാവില്ല.
ഒറ്റപ്പെട്ട ഒരു പ്രദേശമോ രാജ്യമോ ആയല്ല, ലോകത്തിന്റെ ഭാഗമായാണ് ഭാരതം രാഷ്ട്രത്തെ കണ്ടത്. അങ്ങനെ കണ്ടിട്ടുള്ള വേറെ രാജ്യങ്ങളില്ല. നാം ലോകത്തിന്റെ ഭാഗമാണെന്നും ലോകം നമ്മുടെതാണെന്നും ഇന്ത്യ ചിന്തിക്കുന്നു. ഇപ്പോഴും നമ്മള് എങ്ങനെ അപരിചിതമായതിനെ ആരാധിക്കാനും ദര്‍ശനങ്ങള്‍ പിന്തുടരാമെന്നും പഠിക്കുന്നു.
ഒറ്റദൈവത്തില് നമ്മള് ഒതുങ്ങുന്നില്ല. പകരം കോടിക്കണക്കിന് ദൈവങ്ങളെ അംഗീകരിച്ചതാണ് ഭാരതത്തിന്റെ പൈതൃകം. അതിനാല്‍ ഏറെ സമാധാനത്തോടെ മുന്നേറുന്നു. അനേകം ദൈവങ്ങളുള്ള ഇന്ത്യയെക്കുറിച്ച് , ജീന്‍ പിയറി ലേഹ്മാന് എന്ന സ്വിറ്റ്സര്‍ലണ്ടിലെ ലൗസാനെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക രാഷ്ട്രീയ പ്രൊഫസര്‍, ചരിത്ര പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി 2006 ല്‍ ഗ്ലോബലിസ്റ്റ് മാസികയില്‍ ഇങ്ങനെ എഴുതി: ഒറ്റ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടു മുതല്‍ എഡി പതിമൂന്നാം നൂറ്റാണ്ടുവരെ 680 ദശലക്ഷം മുതല്‍ 120 കോടി വരെ പേര് കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാലത്തിനിടെ ബഹുദൈവങ്ങളുള്ള ഇന്ത്യയില്‍ നടന്നത് കലിംഗയുദ്ധം പോലുള്ള മൂന്നു സംഭവങ്ങള്‍ മാത്രമാണ്. അതില്‍ ജീവനാശം ഉണ്ടായത് ഒരു കോടിയില്‍ത്താഴെ പേര്‍ക്കു മാത്രം.
ഇന്ത്യന്‍ ജനത സമാധാനത്തോടെ ആരുടെയും വിലക്കും മേല്‍നോട്ടവുമില്ലാതെ സമവായത്തോടെ, സമാധാനത്തോടെ ജീവിച്ചിരുന്നുവെന്നാണ് അതു കാണിക്കുന്നത്. രണ്ടു പ്രധാന കാര്യങ്ങളിലേക്കു ഞാന്‍ ശ്രദ്ധ ക്ഷണിക്കാം. നമ്മള് രണ്ടു സ്ഥിതികളില്കൂടെയാണ് കടന്നുപോകുന്നത്. ഒന്ന് അര്‍ജ്ജുനവിഷാദ രോഗവും മറ്റൊന്ന് അശോക രോഗവും.
അര്‍ജ്ജുനന്റെയും അശോകന്റെയും യുദ്ധാനുഭവങ്ങള്‍ വലിയ പാഠങ്ങളാണ്. വലിയ യജ്ഞങ്ങളും ദര്‍ശനങ്ങളുമാണ് അവ നല്‍കുന്നത്. അര്‍ജ്ജുനന്റേത് യുദ്ധത്തിനു മുന്‍പും അശോകന്റേത് യുദ്ധത്തിനു ശേഷവുമായിരുന്നുവെന്ന വ്യത്യാസമുണ്ട്.
കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് അര്ജ്ജുനന് പെട്ടെന്ന് തോന്നി, കൊല്ലേണ്ടതും ജയിക്കേണ്ടതും ബന്ധുക്കളെയും സ്വന്തക്കാരെയുമൊക്കെ ആണല്ലോ എന്ന്. അതാണ് അര്‍ജ്ജുന വിഷാദയോഗം. അപ്പോള്‍ കൃഷ്ണന് ഇടപെട്ടു. കാര്യങ്ങള്‍ വിശദീകരിച്ചു. സാംഖ്യവും കര്‍മ്മവും ജ്ഞാനവും സന്യാസവും മോക്ഷവും എല്ലാം പറഞ്ഞുകൊടുത്ത് വിശ്വരൂപവും കാണിച്ചശേഷം പതിനെട്ടാം അദ്ധ്യായത്തില്‍ പറഞ്ഞു, ഇപ്പറഞ്ഞതിലെല്ലാമുണ്ട്, ഇനി എന്താണ് ശരിയെന്നു തോന്നുന്നത് അത് ചെയ്യുക. എന്തിനാണ് 800 ല്‍ പരം ശ്ലോകങ്ങളില്‍ പറഞ്ഞശേഷം ഈ നിര്‍ദ്ദേശം വച്ചത്. തുടക്കത്തില്‍തന്നെ പറയാമായിരുന്നില്ലേ ഏന്നു സംശയിക്കാം.
പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാകാം. അതുപക്ഷേ ആശയക്കുഴപ്പം മുഴുവന്‍ തീര്ന്നശേഷമാകണം എന്ന ചിന്തകൊണ്ടാണ് ആദ്യമേ പറയാഞ്ഞത്. അശോകന് ഇങ്ങനെ ഒരു കൃഷ്ണനുണ്ടായില്ല. കലിംഗ യുദ്ധത്തില്‍ തോറ്റിരുന്നെങ്കില്‍ അശോകന് യുദ്ധം തുടര്‍ന്നേനെ.
1998-ല്‍ നമ്മള് അണുബോംബുണ്ടാക്കി. 1974-ല്‍ അണുബോംബുണ്ടാക്കാമായിരുന്നു. ചെയ്തില്ല, ഇന്നും നമ്മള് ലോക അണ്വായുധ ക്ലബ്ബിലംഗമല്ല. 1998ല്‍ അണുപരീക്ഷണത്തെ തുടര്‍ന്ന് നമുക്ക് എല്ലാവരും അസ്പൃശ്യത കല്പ്പിച്ചു. ഉപരോധമേര്‍പ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന് പറഞ്ഞു, ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ് അണുബോംബുണ്ടാക്കിയതെന്ന്. നമ്മള് മുന്‍പും ഈ മഹാത്മാക്കളുടെ നാടായിരുന്നു. അണുബോംബുണ്ടാക്കുംവരെ ആര്‍ക്കും ഇതറിയില്ലായിരുന്നോ? എന്തിനാണ് കൊടും പട്ടിണി അനുഭവിച്ചുകൊണ്ടിരിക്കെ ചൈനയുടെ ഭരണത്തലവനെ കാണാന്‍ 1971-ല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി കിസിഞ്ചര്‍ രഹസ്യമായി രണ്ടു ദിവസം കാത്തിരുന്നത്. 13 ദശലക്ഷം പേരാണ് അക്കാലത്ത് ചൈനയില്‍, 1957-68 കാലത്ത് പട്ടിണി കിടന്ന് മരിച്ചത്. ചൈനക്ക് അണുശക്തിയുണ്ടായിരുന്നുവെന്നത് മാത്രമാണ് കാരണം. ഈ അധികാര ശക്തി ഇന്ത്യയ്ക്ക് പ്രയോഗിക്കാനാകാത്തത് എന്റെ അഭിപ്രായത്തില്‍ ഇവിടത്തെ ‘അശോകന് രോഗാവസ്ഥ’കൊണ്ടാണ്.
ഇന്ത്യയെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ നമ്മള് ലോകത്തെ നമ്മുടെ ശക്തി കാണിച്ചുകൊടുക്കണം. ഇന്ന് ലോകത്തെ മുഴുവന്‍ ചര്‍ച്ചകളും കേന്ദ്രീകരിക്കുന്നത് വികസനത്തെയാണ്. വികസനത്തിന്റെ ആശയം സാമ്പത്തികാടിത്തറയിലൂന്നിയതാണ്. ഇന്ത്യ കോളനി ഭരണത്തിലായിരിക്കെ ഇത്തരം ചിന്തകള്‍ ഉണ്ടായില്ല. മുതലാളിത്തവും കമ്മ്യൂണിസവും ഒന്നുതന്നെയാണ്.
കാള്‍ മാര്‍ക്സ് 1853-ല്‍ കോളനിവല്‍ക്കരണത്തെക്കുറിച്ച് എഴുതി. അത് ഇന്നത്തെ മാര്‍ക്സിസ്റ്റുകള്‍ക്ക് അറിയില്ല. ഇന്ത്യന്‍ ദേശീയത എന്നൊന്നുണ്ടെന്നും അത് ഹിന്ദു ദേശീയതയാണെന്നും മാര്‍ക്സ് എഴുതി. ഇന്ത്യയില്‍ ഗ്രാമം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ശക്തിയുണ്ടെന്നും കുടുംബങ്ങള്‍ തമ്മിലടുപ്പമുള്ള സാമൂഹ്യജീവിതക്രമമുണ്ടെന്നും അതു തകര്‍ക്കാതെ കോളനിവല്‍ക്കരണം നടക്കില്ലെന്നും അതു ചെയ്യുന്ന ബ്രിട്ടീഷുകാര്‍ ശരിയാണെന്നും മാര്‍ക്സ് വിശദീകരിച്ചു. ഇവരാണ് ഇന്ത്യയുടെ ദേശീയതയെക്കുറിച്ച് പറയുന്നത്.
കാള്‍മാക്സ് ഒരിക്കലും ഇന്ത്യയില്‍ വന്നിട്ടില്ല, പി. പരമേശ്വരനെ പോലെയുള്ളവര്‍ ചെയ്തിട്ടുള്ളതുപോലെ ഇന്ത്യയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടില്ല. പക്ഷേ ഇന്ത്യയെക്കുറിച്ച് എഴുതി, ഇന്ത്യയുടെ വികസന മാര്‍ഗം ഇന്നതരത്തിലാവണമെന്നെഴുതി.
പിന്നീട് മാര്‍ക്സ് വെബര്‍ വന്നു. ക്രിസ്തീയതയാണ് സാമ്പത്തിക വികസനത്തിന് അടിസ്ഥാനമായി അദ്ദേഹം മുന്നോട്ടുവച്ചത്. പ്രൊട്ടസ്റ്റന്റ് മാര്‍ഗ്ഗമാണ് കാത്തലിക് മാര്‍ഗ്ഗത്തെക്കാള്‍ മെച്ചമെന്ന് സ്ഥാപിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ബുദ്ധ-ഹിന്ദുമത വിശ്വാസങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തില്‍, അവര്‍ കര്‍മ്മത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കുന്നതിനാല്‍ സംരംഭകത്വത്തിനുള്ള വ്യക്തി സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും പുരോഗതി ഉണ്ടാകില്ലെന്നും പഴിച്ചു. അതിനാല്‍ വളര്‍ച്ചയും വികസനവും ഉണ്ടാകില്ലെന്നു പറഞ്ഞു.
പിന്നീട് വില്യം ആര്‍ച്ചര്‍ വന്നു. ഇന്ത്യക്കാര്‍ അപരിഷ്കൃതരാണെന്നായിരുന്നു കണ്ടെത്തല്‍. ഹനുമാനെയും മറ്റും ആരാധിക്കുന്നുവെന്ന കാരണം പറഞ്ഞു. കുരങ്ങനെയും പശുവിനെയും ആരാധിക്കുന്നു, അപരിഷ്കൃതരാണ് എന്ന നിലപാടുതന്നെയായിരുന്നു മാര്‍ക്സിനും. നമ്മള് സാമ്പത്തിക സ്വാശ്രയത്വമുള്ളവരായിട്ടും, സമാധാനപൂര്‍ണ്ണമായ, ശക്തമായ, സാമ്പത്തിക ശക്തിയായിട്ടും, ഇവിടെ സമൂഹം സ്വയം പര്യാപ്തമാണെന്നും ഇടനിലക്കാരില്ലാതെ മനുഷ്യര്‍ ഇടപെടുകയും സാമ്പത്തികമായി വളരുകയും ചെയ്യുന്നുവെന്നതായിരുന്നു മാര്‍ക്സിന്റെ പ്രശ്നം.
പിന്നീടാണ് പ്രൊഫസര്‍ രാജ്കൃഷ്ണ വന്നത്, 1978-ല്‍. ഇന്ത്യ എന്ന സങ്കല്പ്പത്തിന് ഏറ്റവും കടുത്ത ആഘാതം ഏല്‍പ്പിച്ചത് പ്രൊഫസര്‍ രാജ്കൃഷ്ണയാണ്. ഹിന്ദു വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടെ പ്രശ്നമെന്നും മറ്റു രാജ്യങ്ങള്‍ക്കൊപ്പം വികസിക്കാത്തത് അതിനാലാണെന്നും പ്രൊഫസര്‍ ‘കണ്ടെത്തി’. ചരിത്രം, ആത്മീയത, സംസ്കാരം, ആരാധന, ദര്‍ശനം, സാമൂഹ്യക്രമം തുടങ്ങിയവയെല്ലാം നമ്മുടെ സാമ്പത്തിക പരിമിതികളാണെന്ന് വിശദീകരിച്ചു. വാസ്തവത്തില്‍ നമ്മുടെ ശേഷിയായിരുന്നു ഇതെല്ലാം.
ലോക സാമ്പത്തിക ചരിത്രം പഠിച്ചാല്‍, പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സാമ്പത്തിക ശക്തിയായിരുന്നു ഒന്നാം സ്ഥാനത്ത്. പതിനാറാം നൂറ്റാണ്ടില്‍ ചൈന. പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യ മുന്നില്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ചൈനയും ഇന്ത്യയും ഒപ്പമായിരുന്നു. അടുത്ത നൂറ്റാണ്ടില്‍ എത്തിയപ്പോള്‍ രണ്ടും തകര്‍ന്നു. 1983 ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു, ഒരു കാലത്ത് ഗ്രീക്കുകാര്‍ പരാതിപ്പെട്ടു, ഇന്ത്യ ഇറക്കുമതിയിലൂടെ രാജ്യത്തിന്റെ സ്വര്‍ണ്ണം മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന്.
ഗുപ്ത ഭരണകാലത്തായിരുന്നു ഇത്. നമ്മുടെ കപ്പല്‍ഗതാഗത സംവിധാനം, സാമ്പത്തിക ശാക്തീകരണം. ഇക്കാര്യങ്ങളൊക്കെ നമ്മുടെ രാജ്യത്തെ അക്കാദമിക് വിശകലനക്കാരും വിദഗ്ദ്ധരുമെന്നു കരുതുന്നവര്‍ക്കു മുന്നില്‍ ഞാന്‍ പറഞ്ഞപ്പോള്‍ അതൊന്നും അവര്‍ കേട്ടിട്ടേ ഇല്ല. അവരാണ് നമുക്കു പറഞ്ഞുതരേണ്ടത്. അവരാണ് നമുക്ക് വഴികാട്ടേണ്ടത്. അവര്‍ക്ക് പക്ഷേ ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല. മുംബൈ ഐഐടിയില്‍ അവരുടെ ആവശ്യ പ്രകാരം എല്ലാവര്‍ഷവും ഞാന്‍ ക്ലാസ് എടുക്കുകയാണിപ്പോള്‍.
അവികസിത രാജ്യങ്ങളെ വികസിപ്പിക്കാന്‍ ഹാരി ട്രൂമാന് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഉണ്ടാക്കിയ സാമ്പത്തിക സഹായ സംവിധാനങ്ങള്‍ ഓരോ രാജ്യങ്ങളുടെയും സംസ്കാരവും നാഗരികതയും തകര്‍ക്കുന്നതായിരുന്നു. അക്കാലത്തെ പ്രധാന രേഖകളിലൊന്ന് പില്ക്കാലത്ത് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതില്‍ പറയുന്നതിങ്ങനെയാണ്: രാജ്യങ്ങളിലെ പ്രാചീന ദര്‍ശനങ്ങള്‍ നശിപ്പിക്കണം, ലോക സാമൂഹ്യ സ്ഥാപനങ്ങള്‍ ഇല്ലാതാക്കണം. ഭൂതകാലത്തെ നേട്ടങ്ങള്‍ പൊളിക്കണം, അല്ലാതെ വികസനം സാധ്യമാകില്ല- ഇതായിരുന്നു വൈദേശിക കാഴ്ചപ്പാട്. ശങ്കരാചാര്യരെയും രാമാനുജാചാര്യനെയും മഹാത്മാഗാന്ധിയെയുമാണ് ഇപ്പോഴും നിങ്ങള്‍ ആശ്രയിക്കുന്നത്, അതുകൊണ്ട് ഇന്ത്യയില്‍ വികസനം നടക്കില്ല എന്നായിരുന്നു ഈ സന്ദേശം.
1989-90 ല്‍ കമ്മ്യൂണിസം തകര്‍ന്നു. മുതലാളിത്തവും കമ്മ്യൂണിസവും തമ്മില്‍ വ്യത്യാസമില്ല. സ്വത്ത് പങ്കുവെക്കുന്ന രീതിയില്‍ മാത്രമാണ് തര്‍ക്കം. സ്വത്ത് വ്യക്തിക്കു വേണമെന്ന് മുതലാളിത്തവും സമൂഹത്തിനു വേണമെന്ന് കമ്മ്യൂണിസവും പറയുന്നുവെന്നു മാത്രം.
കുടുംബ ബന്ധത്തെയും സമൂഹ സ്വാശ്രയത്വത്തെയും തകര്‍ക്കണമെന്നു പറഞ്ഞ് അമേരിക്ക അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ സംവിധാനം ഭരണകൂടം ഏറ്റെടുത്തു. ഈ പദ്ധതി രാജ്യത്തിന് വലിയ ഭാരമായി അമേരിക്ക തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവരുടെ മാതൃകകള്‍ പരാജയപ്പെടുന്നു.
2005-ല്‍ ജി 20 രാജ്യങ്ങളുടെ സാമ്പത്തിക വിഭാഗം തലവന്മാര് ചേര്‍ന്ന യോഗം അംഗീകരിച്ച നിലപാടിങ്ങനെയാണ്: രാജ്യങ്ങള്‍ക്ക് പൊതുവായ ഒരു സാമ്പത്തിക വികസന മാനദണ്ഡം സാധ്യമല്ല. ഓരോ രാജ്യങ്ങള്‍ക്കും ചേര്‍ന്ന സംവിധാനം വേണം. ഇത് എതിര്‍ദിശയിലേക്കുള്ള കൊടുംതിരിവായിരുന്നു; വമ്പിച്ച മാറ്റം, രാജ്യങ്ങള്‍ അവരവര്‍ക്ക് യോജിച്ച മാര്‍ഗ്ഗം സ്വീകരിക്കണമെന്ന്. നമ്മുടെ ശക്തമായ, സാമാധാന പൂര്‍ണ്ണമായ, സഹകരണാധിഷ്ഠിതമായ, സ്വാശ്രയത്വമുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കിയശേഷമായിരുന്നു ഈ മാറ്റം. ലോക ബാങ്കും പിന്നാലെ ഐക്യരാഷ്ട്രസഭയും ഈ നിലപാടും നയവും കൈക്കൊണ്ടു; വികസനം ദേശീയതയും സംസ്കാരവും നയിക്കുന്ന തരത്തിലുള്ളതായിരിക്കണം. പക്ഷേ അതിനകം എല്ലാത്തരം പുരോഗതിയേയും വളര്‍ച്ചയേയും തകര്‍ത്തിരുന്നു. ഇതെക്കുറിച്ച് നമ്മുടെ രാജ്യത്ത് ചര്‍ച്ചചെയ്യേണ്ടവര്‍ ചര്‍ച്ചചെയ്തില്ല, ചെയ്യുന്നില്ല.
2005, 2008, 2010 കാലങ്ങളില്‍ വന്ന ഈ അഭിപ്രായങ്ങളും നിലപാടു മാറ്റവും ചര്‍ച്ചയായില്ല. നടപടി ഉണ്ടായില്ല. ഇന്ത്യയുടെ പുനരുജ്ജീവനമുണ്ടാകണമെങ്കില് നമ്മുടെ മനസ്സിനെ മാറ്റണം. ബൗദ്ധിക യുദ്ധം നടക്കണം. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നിതി ആയോഗ് രൂപീകരിച്ചു. അതിന് സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായിട്ടുള്ളത് പാശ്ചാത്യ സാമ്പത്തിക വികസന കാഴ്ചപ്പാട് മാറ്റിവച്ച് പുതിയൊരു ബദല്‍ സാമ്പത്തിക ദര്‍ശനവും പദ്ധതിയും അവതരിപ്പിക്കാനാണ്- ഇന്ത്യന്‍ സാമ്പത്തിക സിദ്ധാന്തം. ഭാരതീയ വികസന സമീപനം ഉണ്ടാകണം. ഇടതന്മാരും ലിബറലുകളുമായ ചെറുവിഭാഗം രാജ്യത്തെ തെറ്റായ വഴിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ നമ്മള് പ്രത്യേകാവസ്ഥയുടെ നിറുകയില്‍ നില്‍ക്കുകയാണ്. എവിടെ തുടങ്ങണം, വെല്ലുവിളി എങ്ങനെ നേരിടണം എന്നതാണ് തീരുമാനിക്കേണ്ടത്.
ഒരു ശോഷിച്ച വിഭാഗം മാത്രമാണവര്‍. അവരാണു പക്ഷേ സര്‍വകലാശാല ഭരിക്കുന്നത്. അവരാണ് പുസ്തകങ്ങള്‍ രചിക്കുന്നത്, അവരാണ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിന്റെ കണക്കുനോക്കി പറയുകയല്ല. ആ കണക്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെന്നു കരുതേണ്ട.
വിഷമിക്കേണ്ട, അതിനുപകരം കാര്യങ്ങള്‍ പഠിക്കുക. പഠിച്ച് സജ്ജമായാല്‍ ഈ സേന ശക്തമാകും. ഈ സേന ശക്തമായാല്‍ ആരും ഉണ്ടാവില്ല ചെറുക്കാന്‍. ഞാന്‍ വെല്ലുവിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: