ന്യൂദല്‍ഹി: സൂപ്പര്‍ താരം പി.വി. സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍. സെമിഫൈനലില്‍ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യമായാണ് സിന്ധു ഇന്ത്യന്‍ ഒാപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 14-21, 21-14 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. റിയോ ഒളമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷ അവസാനിപ്പിച്ച സ്പെയിനിന്റെ കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ജപ്പാനീസ് താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-16, 21-14) പരാജയപ്പെടുത്തിയാണ് രണ്ടു തവണ ലോക ചാമ്പ്യനായ കരോലിന മാരിന് ഫൈനലിലെത്തിയത്.
ഒളിമ്പിക്സ് ഫൈനലില്‍ കരോളിന മരിനോടേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ സിന്ധുവിന് കിട്ടിയ അവസരമാണ് ഇന്ന് നടക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനല്‍.
ഹ്യുന്നിനെതിരായ സെമി ഫൈലിന്റെ ആദ്യ ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും 21-18ന് സിന്ധു സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ഹ്യൂന് സിന്ധുവിന് ഏറെയൊന്നും പൊരുതാന്‍ അവസരം നല്‍കാതെ 14 പോയിന്റ് മാത്രം വിട്ടുകൊടുത്ത് ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ 21-14ന് നേടിയാണ് സിന്ധു ഫൈനലില്‍ ഒരാളായത്. കഴിഞ്ഞ ദിവസം ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ് വാളിനെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: