കുറവിലങ്ങാട്:ജൈവസമ്പത്ത് ഇല്ലാതാക്കി കുന്നുകള്‍ അരിഞ്ഞെടുത്ത് മണ്ണ് ഖനനം നടത്തുന്ന മാഫിയാ കുറവിലങ്ങാട് പഞ്ചായത്തില്‍ സജീവമായി. വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പിന്‍ബലത്തിലാണ് മണ്ണ് മാഫിയാ അഴിഞ്ഞാടുന്നത്.
കുറവിലങ്ങാട് കോഴാ ഇടയാലി നരിവേലി റോഡിന് സമീപത്തായി ജനവാസമേഖലയില്‍ ഇരുനൂറ് അടി ഉയരമുളള വേമ്പന്മലയിലെ മണ്ണും കല്ലും കടത്തിക്കൊണ്ടുപോകുന്നതിനുളള നീക്കം നടക്കുന്നുണ്ട്.
പാറയും മണ്ണും നിറഞ്ഞ ജൈവസമ്പത്ത് നിറഞ്ഞ് ആറര ഏക്കറോളം വരുന്ന ഭൂപ്രദേശത്തിന്റെ ഒന്നേകാല്‍ ഏക്കര്‍ പ്രദേശമാണ് ഖനനം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്ന് അനുമതി വാങ്ങി മൈനിങ് ആന്റ് ജിയോളജിയുടെ അവസാനഘട്ട അനുമതിക്കായി കാത്തിരിക്കുകയാണ് മണ്ണ് മാഫിയ.
കഴിഞ്ഞ മാര്‍ച്ചില്‍ വേമ്പന്‍മലയുടെ ഏതാനും ഭാഗം മാഫിയ കൈവശപ്പെടുത്തിയിരുന്നു. ഇരുനൂറ് അടി ഉയരമുളള വേമ്പന്മല വ്യാജ അനുമതിയുടെ മറവില്‍ അരിഞ്ഞെടുത്ത്് മണ്ണും കല്ലും ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുവാനാണ് മണ്ണ് മാഫിയായുടെ നീക്കം.
ഇതോടെ ആവാസവ്യവസ്ഥയില്‍ കാതലായ മാറ്റം സംഭവിക്കുകയും സമീപത്തെ പുരയിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല കിണര്‍ ചെളിവെളളം നിറഞ്ഞ് മലിനമാകുകയും നിരവധി കിണറുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തു.
രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശമാണിത്. വേമ്പന്‍മലയുടെ മുകള്‍ഭാഗത്ത് നിരവധി കുടുംബങ്ങളും കൃഷിഭൂമിയുമുണ്ട്. കുന്നിടിച്ച് നിരത്തുന്നതോടെ കൃഷിഭൂമികള്‍ ഒലിച്ചുപോകുന്നതിനും വീടുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുന്നതിനും ഇടയുണ്ട്. അവശേഷിക്കുന്ന മലമ്പ്രദേശം കൂടി ഖനനം ചെയ്ത് മാറ്റിയാല്‍ ഈ പ്രദേശത്ത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്ന പരിസ്ഥിതി വ്യതിയാനം ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. ഉഴവൂര്‍, കാണക്കാരി പഞ്ചായത്തുകളിലും വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലി മേഖലയിലും മരങ്ങാട്ടുപിളളി മണ്ണയ്ക്കനാട്ടും മണ്ണെടുപ്പ് വ്യാപകമാണ്.
കുന്നുകള്‍ അരിഞ്ഞെടുത്ത് ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തുന്നതോടെ ഗ്രാമീണ ജീവിതം ദുസഹമായിരിക്കുകയാണ്. രാപകല്‍ വിത്യാസമില്ലാതെ പൂഴിയുമായി ടിപ്പറുകളും ടോറസുകളും മരണപ്പാച്ചില്‍ ആരംഭിച്ചതോടെ അടുത്തകാലത്ത് ടാറിങ്ങ് പൂര്‍ത്തിയാക്കിയ റോഡുകള്‍ പോലും തകര്‍ന്നു.
മെറ്റലുകള്‍ ഇളകിമാറി കാല്‍നടയാത്രപോലും ദുസഹമായി മാറിയിരിക്കുകയാണ്. അമിതവേഗതയില്‍ പൂഴിയുമായി ചീറിപ്പായുന്ന ടിപ്പറുകള്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ മണ്ണ് മാഫിയാ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വീട് നിര്‍മ്മിക്കാനുളള അനുവാദത്തിന്റെ മറവിലാണ് പൂഴി കടത്തുന്നത്.
വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റു മുതല്‍ പത്ത് സെന്റ് വരെയുളള ഭൂമിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിനും നികത്തുന്നതിനും നിയമവിധേയമായി പെര്‍മിറ്റ് നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്തുകൊണ്ടാണ് കുന്നിടിച്ച് പൂഴികടത്തുന്നത്.
നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മണ്ണെടുക്കുന്നത്. രാവിലെ എട്ടിന് മുന്‍പും വൈകുന്നേരം ആറിന് ശേഷവും മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും മണ്ണെടുപ്പ് നടത്താന്‍ പാടില്ലെന്നുമാണ് പെര്‍മിറ്റിലെ നിര്‍ദ്ദേശം. എന്നാല്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മണ്ണെടുക്കുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശമാണ് കുറവിലങ്ങാട് പഞ്ചായത്ത്.
കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തില്‍ പതിനേഴോളം കുടിവെളളപദ്ധതികളാണുളളത്. താഴ്ന്ന പ്രദേശങ്ങള്‍ നികത്തപ്പെടുകയും കുന്നുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാവുകയും ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.
മണ്ണ് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരവും നിയന്ത്രണവും ഇല്ലാതാവുകയും വ്യവസായ വകുപ്പിന് കീഴില്‍ മൈനിങ് ആന്റ് ജിയോളജിയിലേക്ക് കൂടുതല്‍ അധികാരമെത്തുകയും ചെയ്തതോടെ ഏത് കുന്നും മലയും ഇടിക്കുവാനുളള അനുവാദം അനായാസം മണ്ണ് മാഫിയ സമ്പാദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: