പാലാ: ഹോട്ടലുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. രാമപുരം വെള്ളിലാപ്പിള്ളിയില്‍ ക്ഷേത്രോത്സവത്തിനിടെ ഹോട്ടലില്‍ അക്രമം നടത്തിയ തൈപ്പറമ്പില്‍ ടോണിയെ (ഉണ്ണിച്ചന്-19) യാണ് പാലാ കോടതിയില്‍ ഹാജരാക്കിയത്. ശക്തീശ്വരത്ത് ഹരികുമാറിനെ (57) കല്ലുകൊണ്ട് തലക്ക് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ടോണി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിന്റെ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്രമത്തിനിരയായ ഹോട്ടലുടമയുടെ മകന് അഖിലിനെ (24) ക്ഷേത്രത്തിനുള്ളില്‍ വച്ച് ഉണ്ണിയും സംഘവും കൈയേറ്റം ചെയ്തു. ഈ വിവരം ക്ഷേത്രം ഭാരവാഹികള്‍ രാമപുരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടപടി സ്വീകരിക്കാതെ തിരിച്ചുപോയതായി പറയുന്നു.
തൊട്ടുപിന്നാലെ ഗുണ്ടാസംഘം അഖിലിനെ തേടി ഹോട്ടലിലേയ്ക്ക് ഇരച്ചു കയറി. അഖിലിനെ മര്‍ദ്ദിക്കുന്നത് കണ്ടാണ് പിതാവ് ഹരികുമാര്‍ തടസ്സം പിടിക്കാന്‍ എത്തിയത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്കിയ ടോണി കല്ല് കൊണ്ട് ഹരികുമാറിന്റെ തലയ്ക്ക് ഇടിച്ചു. തലപൊട്ടി രക്തം ചീറ്റിയതോടെ സമീപത്തെ വ്യാപാരികളും ക്ഷേത്രം ഭാരവാഹികളും ഓടികൂടി. ഇതോടെ അക്രമി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും പാലാ ഡി.വൈ.എസ്.പിയ്ക്കും ക്ഷേത്രോപദേശക സമിതി രേഖാമൂലം പരാതി നല്കി.
എന്നാല്‍ ഭക്തജനങ്ങള്‍ക്ക് സുഗമമായ രീതിയില്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും സുരക്ഷയ്ക്കുമായി ക്ഷേത്ര പരിസരത്ത് പോലീസ് സേവനം ഉറപ്പു വരുത്തിയിരുന്നുവെന്ന് രാമപുരം എസ്.ഐ ലാലു പറഞ്ഞു. ഇക്കാര്യം അടിസ്ഥാനരഹിതമാണെന്നും പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നതേയില്ലെന്നും ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ പറയുന്നു. ഇക്കാര്യത്തില്‍ രാമപുരം പോലീസിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം രാമപുരം സി.ഐ ബാബുക്കുട്ടന് കൈമാറിക്കൊണ്ട് പാലാ ഡി.വൈ.എസ്.പി വി.ജി. വിനോദ്കുമാര്‍ ഉത്തരവായിരുന്നു.തുടര്‍ന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അക്രമത്തിന് നേതൃത്വം നല്കിയ തൈപ്പറമ്പില്‍ ടോണിയെ രാമപുരം സി.ഐ പിടികൂടുകയായിരുന്നു. കൃത്യവിലോപം കാണിച്ച പോലീസിനെതിരെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് പോയിട്ടുണ്ട്. അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: