ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ കോടതിയില്‍ നിരന്തരമായി ഹാജരാകാതിരിക്കുന്ന മന്ത്രി എം.എം. മണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇന്നലെ തൊടുപുഴ നാലാം അഡീഷണല്‍ കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ മൂന്നാം പ്രതി ഒ.ജി മദനന് മാത്രമാണ് എത്തിയത്.
എം. എം. മണി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്,പാമ്പുപാറ കുട്ടന്, എ.കെ ദാമോദരന്‍, എന്നിവര്‍ എത്തേണ്ടതായിരുന്നു. പ്രതികള്‍ക്ക് അസൗകര്യമുണ്ടെന്നും ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന് കെ.ടി തോമസ് പറഞ്ഞു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ട് 90 ദിവസം കഴിഞ്ഞിട്ടും സ്റ്റേ ലഭിച്ചിട്ടില്ലെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കി അറസ്റ്റ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി ആവശ്യപ്പെട്ടു.
സാക്ഷികള്‍ പലരും മരിച്ചതിനാലും കേസിന്റെ കാലപ്പഴക്കം കൊണ്ടും കേസ് നീണ്ടുപോയാല്‍ നീതിയുക്തമായ തീരുമാനമെടുക്കുന്നതിന് കഴിയാതെ വരുമെന്നും പ്രോസിക്യൂഷന് പറഞ്ഞു. ഇക്കാരണങ്ങള്‍ അറിയാവുന്ന പ്രതികള്‍ വിചാരണ തടസപ്പെടുത്താനാണ് ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് അവധി അപേക്ഷ നല്‍കിയതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസ് നടത്തുന്ന പ്രോസിക്യൂട്ടറാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുള്‍പ്പെട്ട സംഘത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികള്‍ സ്റ്റേ ഉത്തരവ് ഹാജരാക്കുകയോ കേസിന്റെ അവധിക്ക് കൃത്യമായി ഹാജരാകുകയോ ചെയ്യണമെന്ന് ജഡ്ജി് ആവശ്യപ്പെട്ടു. മെയ് 24നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: