തിരുവനന്തപുരം: പഞ്ചായത്തുകളിലെ വിജിലന്‍സ് പരിശോധന തടസപ്പെടുത്തി തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ രംഗത്ത്. വിജിലന്‍സ് പരിശോധന അനാവശ്യമെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്കി.
വിജിലന്‍സ് പരിശോധന, വിജിലന്‍സ് ഡയറക്ടറുടെ അനാവശ്യ ഇടപെടലാണെന്ന് ജലീല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നിലെന്ന് കണക്കുകള്‍ ഉദ്ധരിച്ച് തോമസ് ജേക്കബ് സമര്‍ത്ഥിച്ചിരുന്നു. ഇതാണ് ജലീലിനെ ചൊടിപ്പിച്ചതും.
വിജിലന്‍സ് ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറാനും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പഞ്ചായത്ത് ജീവനക്കാര്‍ ഒരുങ്ങുന്നത് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ പരാതികളില്ലാത്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെയെങ്കിലും വിജിലന്‍സ് അന്വേഷണം ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍ ത്വരിതഗതിയില്‍ തുടരുന്നു. ഒപ്പം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണപ്രവര്ത്തനങ്ങളും. ഈ സന്ദര്‍ഭത്തില്‍ യാതൊരു പരാതിയും ഇല്ലാത്ത പഞ്ചായത്ത് ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ജലീല്‍ കത്തില്‍ വ്യക്തമാക്കി.
ജലീലിന്റെ കത്ത് മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, എന്തെങ്കിലും നടപടി സ്വീകരിക്കും മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തോമസ് ജേക്കബ്ബിന് അവധിയില്‍ പ്രവേശിക്കേണ്ടി വന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ അഴിമതിക്കെതിരായ നീക്കങ്ങള്‍ക്ക് തടയിടുന്നതാണ് വകുപ്പു മന്ത്രിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: