തൃപ്രയാര്‍: തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. രണ്ട് കിലോ 840 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. തളിക്കുളം സെന്ററിലെ അമൂല്യ ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഇതര സംസ്ഥാന മോഷ്ടാക്കളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.
ജ്വല്ലറിയുടെ ഷട്ടറിന്റെ സെന്റര്‍ ലോക്ക് കമ്പിപ്പാര കൊണ്ട് തകര്‍ത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് മാറ്റിയുമാണ് മോഷ്ടാക്കള്‍ കടന്നതെന്ന് കരുതുന്നു. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.
ജ്വല്ലറിക്കടുത്ത് ഇറച്ചി വ്യാപാരം നടത്തുന്ന വലിയകത്ത് സിറാജ് മോഷ്ടാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതിനാല്‍ അതിന്റെ ഭാഗമാണെന്നാണ് കരുതിയത്. പുലര്‍ച്ചെ ആയതിനാല്‍ സിറാജ് സംശയം തോന്നി സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. ഇതിനിടയില്‍ ജ്വല്ലറി ഉടമയെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായപ്പോള്‍ വീട്ടിലെത്തി ജ്വല്ലറിയില്‍ പണി നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. തുടര്‍ന്ന് ഉടമയുമായി എത്തിയെങ്കിലും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു.
വ്യാജ നമ്പറുള്ള ഇന്നോവ കാറിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്. കാര്‍ ജ്വല്ലറിയുടെ ഷട്ടറിനോട് ചേര്‍ത്തിട്ടായിരുന്നു കവര്‍ച്ച. കേസന്വേഷണത്തിന് ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബോക്സുകള്‍ ഒരുമനയൂര്‍ ഭാഗത്ത് റോഡരുകില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഏതാനും ആഴ്ച മുമ്പ് മതിലകത്ത് ബാങ്കിന്റെ ലോക്കര്‍ തകര്‍ക്കാന്‍ ഇതേ സംഘമാണ് ശ്രമിച്ചതെന്ന് കരുതുന്നതായി റൂറല്‍ എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: