തൊടുപുഴ:വനാവകാശം സംരക്ഷിക്കണമെന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റിനു മുന്നില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നില്പ് സമരം ആരംഭിക്കുമെന്ന് കോ-ഓഡിനറ്റര് എം. ഗീതാനന്ദന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വനാവകാശ സംരക്ഷണ സമിതിയുടെ പിന്തുണയോടെ നടത്തുന്ന സമരം ഭൂഅധികാര സംരക്ഷണ സമിതി അധ്യക്ഷന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. 2006-ല്‍ പാര്‍ലമെന്റ് ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള പാരമ്പര്യാവകാശം അംഗീകരിച്ചിരുന്നു.
വനാവകാശമുള്ള ഭൂമിയിലെ കൈയേറ്റങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കി, പട്ടികജാതി–വര്‍ഗ അതിക്രമം തടയല്‍ 2015ല്‍ പ്രത്യേക വകുപ്പും ഉള്‍പ്പെടുത്തി. എന്നാല്‍, നിയമം കര്‍ശനമായി നടപ്പാക്കാത്തതിനാല്‍ വനാവകാശമുള്ള ഭൂമിയില്‍ വ്യാപക കൈയേറ്റം തുടരുകയാണ്.
ഇടുക്കിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. അടിമാലി പടിക്കപ്പ് ആദിവാസി ഊരില്‍ മാത്രം 62 കൈയേറ്റമാണ് നടന്നത്. പ്രശ്നം ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നു. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച 144ഉം പൊലീസ് പിക്കറ്റുംകൊണ്ട് മാത്രമാണ് ആദിവാസികള്‍ ഊരില്‍ പിടിച്ചുനില്‍ക്കുന്നത്. മറ്റുള്ള ഊരുകളുടെ അവസ്ഥയും ഇതുതന്നെയാണ്.
ആദിവാസി സെറ്റില്‍മെന്റില്‍നിന്ന് കൈയേറ്റങ്ങള്‍ ഒഴിവാക്കുക, കൈയേറിയ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കുക, ഒഴിവാക്കിയ കൈയേറ്റക്കാരിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും ഗീതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: