അനന്ദു തലവൂര്‍
പത്തനാപുരം: പട്ടാഴി കാട്ടാമലയില്‍ പാറഖനനം നടത്താന്‍ സിപിഎമ്മിന് സമ്മതം. പട്ടാഴി ഗ്രാമപഞ്ചായത്തിലെ സിപിഎമ്മിന്റെ വാര്‍ഡ് മെമ്പര്‍മാര്‍ വഴിയാണ് പഞ്ചായത്ത് കമ്മറ്റിയില്‍ പാറഖനനത്തിന് അനുകൂല നിലപാട് എടുത്തത്.
സംഭവം വിവാദമായതോടെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പട്ടാഴി പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടി. പൂക്കുന്നിമല കുടിവെള്ളപദ്ധതിക്ക് ഇത് ദോഷമുണ്ടാക്കുന്നതാണ്.
ചരിത്രശേഷിപ്പുകള്‍ നിലകൊള്ളുന്ന കാട്ടാമലയിലെ പാറകള്‍ പൊട്ടിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ സ്വകാര്യവ്യക്തികള്‍ നീക്കം ആരംഭിച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കാനുള്ള നടപടികള്‍ നടത്തിവരുന്നതായി സൂചന ഉണ്ടായിരുന്നു. അനുമതിയില്ലാതെ പാറഖനനം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. കാട്ടാമലപ്രദേശം ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഭൂമി അടക്കം 12 ഏക്കര്‍ 82 സെന്റ് സ്ഥലം നിലവില്‍ സ്വകാര്യവ്യക്തിയുടെ കൈയിലാണ്. അനുമതിക്കായി ആദ്യം ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അന്ന് അത് നിഷേധിച്ചു.
കാട്ടാമലയിലെ പാറഖനനം പൂക്കുന്നിമല കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമോ എന്നറിയാനായി ഹൈക്കോടതി വിദഗ്ധസംഘത്തെ നിയോഗിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് ജിയോളജി വകുപ്പിന്റെ അറിയിപ്പ് എത്തിയത്. പഞ്ചായത്ത് ഭരണസമിതി അനുകൂല നിലപാട് എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഖനനം നടത്തുന്നതിനോട് പൂര്ണസമ്മതമാണ്. എന്നാല്‍ ഇതിനെതിരെ ജനകീയപ്രക്ഷോഭം ശക്തമാകുമെന്ന ഭയവും ഭരണസമിതിയെ അലട്ടുന്നുണ്ട്.
പാറഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സമീപത്തായാണ് 33 കോടി 45 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് സംസ്ഥാന സര്‍ക്കാര്‍ പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പൂക്കുന്നിമല കുടിവെള്ളപദ്ധതിയെയും ജൈവവൈവിധ്യമായ, ചരിത്രമുറങ്ങുന്ന കാട്ടാമലയെയും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: