കൊട്ടാരക്കര: ബെയ്ലി പാലം കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനവേഗം കൊണ്ട് യാഥാര്‍ത്ഥ്യമായപ്പോള്‍ കൊടിക്കുന്നില്‍ എല്ലാവരേയും കൊഞ്ഞാണന്മാരാക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്.
ബെയ്ലി പാലം കണ്ടുപിടിച്ചത് താനാണന്നും സ്വന്തം പണംമുടക്കിയാണ് പാലം നിര്‍മാണം എന്നുമാണ് നാടുമുഴുവന്‍ വച്ചിരിക്കുന്ന ഫഌക്സ് ബോര്‍ഡുകള്‍ കണ്ടാല്‍ തോന്നുക. സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളുടെ യാത്രാദുരിതത്തിന് ബെയ്ലി പാലം ആവശ്യമാണന്ന് കാണിച്ച് കത്തെഴുതിയപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പെട്ടെന്ന് തന്നെ അതില്‍ ഇടപെട്ട് പാലം യാഥാര്‍ത്ഥ്യമാക്കി. സംസ്ഥാനഗവണ്‍മെന്റിനെയും, സ്ഥലം എംപി എന്ന നിലയില്‍ കൊടിക്കുന്നിലിനെയും അറിയിച്ചു. എംപിമാരായ കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, സോമപ്രസാദ് എന്നിവരും ഇക്കാര്യത്തില്‍ ഇടപെട്ടു. അടൂര്‍, കൊട്ടാരക്കര എംഎല്‍എമാരും തങ്ങളുടെതായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും, സംസ്ഥാന സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കുമൊന്നും യാതൊരു വിലയുമില്ലാതെ എല്ലാവരേയും ആക്ഷേപിക്കുകയാണ് കൊടിക്കുന്നില്‍. ഇത് ശരിയാണോയെന്ന് പരിശോധിക്കണം.
മുന്‍പും പല കാര്യത്തിലും കൊടിക്കുന്നില്‍ എട്ട് കാലി മമ്മൂഞ്ഞ് ചമയുകയാണന്ന് ആരോപണമുയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും എംപിമാരുടെ ശ്രമഫലവും നടപ്പാക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടുമാണെന്നാണ് ഇത്തരം എംപിമാര്‍ പ്രചരിപ്പിക്കുന്നത്. കൊട്ടാരക്കരയില്‍ കേന്ദ്രീയ വിദ്യാലയം കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുമെന്നും മാധ്യമങ്ങളിലൂടെ ചില കെട്ടിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും കേന്ദ്രീയവിദ്യാലയം വന്നില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നല്കാന് സര്‍ക്കാരിനോ എംപിക്കോ കഴിഞ്ഞിട്ടില്ല. മറ്റാരുടെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സ്വന്തം തലയിലാക്കുകയാണ് കൊടിക്കുന്നിലിന്റെ പ്രധാനജോലിയെന്നും മന്ത്രി കൊട്ടാരക്കരയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: