തിരുവനന്തപുരം: ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഒരു കുടുംബം പോലെ സന്തോഷമായി എല്ലാവരേയും കൊണ്ടുപോവാനാണ് ആഗ്രഹം. അതിനായിരിക്കും ശ്രമിക്കുക.
അഡിഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി ആകുമ്പോള്‍ പ്രവര്‍ത്തനശൈലി മാറ്റില്ല. നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ കഠിനാദ്ധ്വാനം ചെയ്യും. ആരും നൂറ് ശതമാനം പൂര്‍ണരല്ല. പലര്‍ക്കും കുറവുകളുണ്ടാവാം. എന്നാല്‍, എന്ത് പ്രശ്നം പരിഹരിക്കുന്നതിനും ആവശ്യമായ സഹായം നല്കാന് ഒരു മടിയുമില്ലെന്നും നളിനി നെറ്റോ പറഞ്ഞു.
അതേസമയം കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) രൂപീകരിക്കുന്നതിനോട് സംബന്ധിച്ച ചോദ്യത്തിന് നളിനി നെറ്റോ കൃത്യമായ മറുപടി നല്‍കിയില്ല. സര്‍ക്കാരിന്റെ ശബ്ദമാവേണ്ടവരാണ് ഉദ്യോഗസ്ഥര്‍. അതിനാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും നെറ്റോ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ 42 ാം ചീഫ് സെക്രട്ടറി. നാലാമത് വനിതാ ചീഫ് സെക്രട്ടറി. ഒരുപാട് സുപ്രധാന പദവിക്ക് ശേഷമാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: