മൂന്നാര്‍: മൂന്നാറിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമരം പ്രഖ്യാപിച്ചതിനു പിന്നില്‍ ഭൂമാഫിയയുടെ ആസൂത്രിത നീക്കം. ദേവികുളം സബ് കലക്ടറായി ശ്രീറാം എത്തിയതോടെയാണ് മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ വീണ്ടും നടപടി തുടങ്ങിയത്.
ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എം, സിപിഐ പാര്‍ട്ടികളുടെ പ്രദേശിക ഘടകങ്ങള്‍ സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്നു നടിച്ചാണ് ശ്രീറാം കൈയേറ്റക്കാര്‍ക്കെതിരായ നടപടിയുമായി മുന്നോട്ടു പോകുന്നത്.
നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്മെമോ നല്‍കുകയും പല കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലം എം.എ.എല്‍യും സ്ഥലം കൈയേറിയതായി വാര്‍ത്തവന്നു. ഇതിനിടെ സബ്കളക്ടറുടെ കൈയേറ്റത്തിനെതിരായ നടപടികളെ എന്തു വില കൊടുത്തും തോല്‍പ്പിക്കാന്‍ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും ഭൂമാഫിയകളും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്.
നാളെ കടകളടച്ച് പ്രതിഷേധിക്കാന്‍ ഭൂമാഫിയ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. മത നേതാക്കളുടെ ഒപ്പോടുകൂടിയ നോട്ടീസാണ് ഇതിന് വേണ്ടി ഇവര്‍ ഇറക്കിയിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നിന് പ്രതിഷേധ യോഗവും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൈയേറ്റ ഭൂമി സംരക്ഷിക്കാന്‍ കര്‍ഷകരെയും വിവിധ മതനേതാക്കളെയും കൂട്ടുപിടിച്ച് ഏതറ്റംവരെയും പോകാനാണ് ഭൂമാഫിയയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: