പേട്ട : കരിക്കകം വാഴവിളപ്പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന അംബേദ്ക്കറുടെ പ്രതിമ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎംകാരാണെന്നാണ് പറയുന്നത് . സംഭവത്തെ തുടര്‍ന്ന് ബിജെപി, അംബേദ്ക്കര്‍ സേവാസമിതി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തത്. കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് സിപിഎംകാര്‍ ക്ഷേത്ര പരിസരത്ത് പാര്‍ട്ടിക്കൊടി കെട്ടാനുളള ശ്രമം നടത്തി. ഇതിനെ ക്ഷേത്ര ട്രസ്റ്റ് എതിര്‍ത്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സിപിഎമ്മുകാര്‍ അംബേദ്ക്കറുടെ പ്രതിമ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവം കഴിഞ്ഞ് പ്രദേശത്ത് ചുറ്റിതിരിഞ്ഞ അക്രമികളുടെ ചിത്രം സമീപത്തെ വീട്ടിലെ സിസി ക്യാമറയില്‍ ലഭിച്ചിട്ടുളളതായിട്ടാണ് വിവരം. പുറത്ത് നിന്നുളളവരാണ് അക്രമം നടത്തിയതെന്നാണ് സൂചന. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കള്‍ സംഭവം നിഷേധിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം കഴിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന് പോയി മണിക്കൂറുകള്‍ പിന്നിടും മുമ്പെയാണ് മുന്‍ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൊടികെട്ടാനുളള ശ്രമം നടത്തിയത്. പ്രശ്നം സംഘര്‍ഷാവസ്ഥയിലേയ്ക്ക് മാറിയതോടെ പോലീസെത്തി പാര്‍ട്ടിക്കാരെ പിന്തിരിപ്പിച്ചു. എന്നാല്‍ കൊടികെട്ടാനെത്തിയ സിപിഎം സംഘത്തില്‍പ്പെട്ടവര്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് സമീപത്തുളള ചതുപ്പിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ കൊടികെട്ടാനെത്തിയ പ്രദേശത്തെ സിപിഎമ്മുകാരോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ എം.എ.വാഹിദ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ശംഖുംമുഖം എസി ടി.അജിത്കുമാര്‍, പേട്ട സിഐ എ.എസ്.സുരേഷ്കുമാര്‍ , എസ്ഐ എന്‍.ചന്ദ്രബോസ്, പൂന്തുറ സിഐ കെ.ബി മനോജ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.സജിത് കുമാര്‍ , ജില്ലാ സമിതിയംഗം ഡി.ജി.കുമാരന്, കൗണ്‍സിലര്‍ ഹിമസിജി, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ്.ആര്.തമ്പി, ആര്‍എസ്എസ് നഗര്‍ ബൗദ്ധിക് പ്രമുഖ് മണിക്കുട്ടന്, അംബേദ്ക്കര്‍ സാംസ്കാരിക സമിതി പ്രസിഡന്റ് വി.ചക്രപാണി, സെക്രട്ടറി ജി.സന്തോഷ്കുമാര്‍, സി.തുളസീധരന്‍, കേരള ചേരമര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.മണിലാല്‍, സെക്രട്ടറി പ്രവീണ്‍, അംബേദ്ക്കര്‍ സ്റ്റഡിസര്‍ക്കിള്‍ പ്രസിഡന്റ് സി.ഗോവിന്ദ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: