കണ്ണൂരിനെ ഡിസ്പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് ക്യാരി ബാഗുകളുമില്ലാത്ത ആദ്യ ജില്ലയായി പ്രഖ്യാപിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ പി കെ ശ്രീമതി ടീച്ചറാണ് പ്ലാസ്റ്റിക് ക്യാരിബാഗ്-ഡിസ്പോസിബിള്‍ ഫ്രീ ജില്ല പ്രഖ്യാപനം നിര്‍വഹിച്ചത്.
2016 നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടമാണ് ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയായിരിക്കുന്നതെന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതോതില്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇതിനകം ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് ക്യാരിബാഗ്-ഡിസ്പോസിബിള്‍ ഫ്രീ പ്രഖ്യാപനം നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ തല പ്രഖ്യാപനം. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ ജില്ലയെന്ന സ്ഥാനമാണ് കണ്ണൂരിന് ലഭിക്കുന്നത്.
ഇനി മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കളും വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നോണ്‍ വൂവന്‍ സഞ്ചികള്‍ക്കും നിരോധനം ബാധകമാണ്.
റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്ളക്സ്പോലുള്ളവയുടെ ഉല്‍പ്പാദനവും ഉപയോഗവും ഒഴിവാക്കണം. എല്ലാ പൊതു ചടങ്ങുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം.
എല്ലാ പൊതു ചടങ്ങുകള്‍ക്കും ഹരിതപെരുമാറ്റചട്ടം ഉറപ്പാക്കി അനുമതി പത്രം വാങ്ങണം എന്നിവയാണ് പ്രഖ്യാപനങ്ങള്‍. കേരള പഞ്ചായത്തീരാജ് നിയമവും 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്ക്കരിച്ച പ്ലാസറ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരവുമാണ് ഈ നടപടി.
പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യ മുക്തമാക്കാന്‍ നിയമ നടപടിയേക്കാള്‍ പ്രധാനം ജനങ്ങളുടെ അവബോധമാണെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിയുന്ന രീതി മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: