തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ കുടുക്കിയ ചാനലിന്റെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ജീവനക്കാരില്‍നിന്നും സംഘം മൊഴിയെടുത്തു.
ചാനലിനെതിരെ രണ്ടുപരാതികളാണ് ഉള്ളത്. സംഭവത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട സ്വകാര്യ ചാനല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. അജിത് കുമാര്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ടിലെ വകുപ്പുകള്‍ക്കു പുറമേ ഗൂഢാലോചനയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രി എ.കെ. ശശീന്ദ്രനു മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായി അദ്ദേഹം ലൈംഗികചുവയുള്ള സംഭാഷണം നടത്തിയെന്നായിരുന്നു മാര്‍ച്ച് 26നു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. തുടര്‍ന്ന് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: