ന്യൂദല്‍ഹി: കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍. കോടതികളുടെ ഭാരം കുറക്കുന്നതിനും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷിക ആഘോഷത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ആശങ്കയകറ്റി പ്രധാനമന്ത്രി മറുപടി നല്‍കിയത്.
നീതിന്യായ സംവിധാനത്തെ ആധുനികവത്കരിക്കുമെന്നും കാലഹരണപ്പെട്ട നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രസക്തിയില്ലാത്ത 1200 നിയമങ്ങള്‍ ഇതുവരെ ഒഴിവാക്കി. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ആശയങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ടവര്‍ ആവിഷ്കരിക്കണം.
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗുണപരമായ മാറ്റങ്ങള്‍ക്കായുള്ള ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. സമയവും പണവും ലാഭിക്കാന്‍ വിചാരണയും സാക്ഷിവിസ്താരവും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തുന്നത് പ്രോത്സാഹിപ്പിക്കണം. അലഹബാദ് ഹൈക്കോടതിയെ നീതിന്യായ രംഗത്തെ തീര്‍ത്ഥാടന കേന്ദ്രമെന്നും മോദി വിശേഷിപ്പിച്ചു.
മോദി പ്രസംഗിക്കുന്നതിന് മുന്‍പാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചത്. കോടതികളിലെ ഭാരം കുറക്കുന്നതിന് താന്‍ സ്വീകരിക്കുന്ന നടപടികള്‍ പരാമര്‍ശിച്ച അദ്ദേഹം വേനലവധിയില്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിച്ച് ദിവസേന പത്ത് കേസുകള്‍ വീതം തീര്‍പ്പാക്കണമെന്നും ജസ്റ്റിസുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: