ലക്നോ : ഉത്തര്‍പ്രദേശില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സമാജ് വാദി പാര്‍ട്ടി മുന്‍ വക്താവ് ഗൗരവ് ഭാട്ടിയ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുലായം സിങ് യാദവ് ബിജെപിയുമായി സഹകരിക്കാന്‍ സാധ്യത തെളിയുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രചരിക്കുന്നതിനിടെയാണിത്.
യുപിയില്‍ ബിജെപി നേടിയ വന്‍ വിജയത്തിനു ശേഷവും സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി നിലനില്ക്കുന്നു എന്നതിന്റെ തെളിവായിരുന്നു മുലായത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. കഴിഞ്ഞ അഞ്ചു വര്‍ഷവും അഖിലേഷ് യാദവ് തന്നെ അപമാനിക്കുകയായിരുന്നെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ശരിയെന്നുമാണ് മുലായം കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം അച്ഛനെ വിശ്വസിക്കാത്ത അഖിലേഷിനെ എങ്ങിനെ മറ്റുള്ളവര്‍ വിശ്വസിക്കും എന്നാണ് മോദി തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ചോദിച്ചത്.
മുലായം-മോദി അടുപ്പത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗൗരവ് ഭാട്ടിയ ബിജെപിയില്‍ എത്തുന്നത്. യുപി തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മുലായം-അഖിലേഷ് തര്‍ക്കം രൂക്ഷമായതില്‍ വിയോജിപ്പു പ്രകടിപ്പിച്ചാണ് ഗൗരവ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചത്. മറ്റു പാര്‍ട്ടികളിലെ കുടുംബവാഴ്ചയില്‍ താനെന്നും നിരാശനായിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ അതു സംഭവിക്കില്ല എന്നു പ്രതീക്ഷിച്ചിരുന്നു.
അഖിലേഷ് നേതൃത്വത്തിലേക്കു വന്നപ്പോള്‍ മുന്‍ കാഴ്ചകളേക്കാള്‍ വ്യത്യസ്തമായിരിക്കും കാര്യങ്ങള്‍ എന്നു കരുതി. എന്നാല്‍ കുടുംബ വഴക്ക് ഒരു പാര്‍ട്ടിയുടെ ജയസാധ്യതകളെ തകര്‍ക്കുന്നത് കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മാത്രമേ രാജ്യത്തിനു മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്നും ഗൗരവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: