ആണ്ടി അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയുന്നതുപോലെ, കേരളത്തിലെ ക്രൈസ്തവര്‍ക്ക് രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നു പറഞ്ഞുനടക്കുന്നത് അവര്‍ തന്നെയാണ്. അതിനവര്‍ എക്കാലത്തും ചവിട്ടുപടിയാക്കിയതാവട്ടെ, ഹിന്ദുമതത്തെയും. ഉദയംപേരൂര്‍ സുന്നഹദോസും കൂനന്‍ കുരിശ് സംഭവവും കൃത്യമായി വിശകലനം ചെയ്താല്‍ ഇവിടുത്തെ ക്രിസ്ത്യന്‍പ്രായം നിഷ്പ്രയാസം പിടികിട്ടും. അതിനാല്‍ ആദ്യം, അവ രണ്ടിനെയുംപറ്റി ക്രൈസ്തവ സഭകള്‍ വര്‍ഷങ്ങളായി ഉരുവിട്ടുകൊണ്ടിരിക്കുന്നത് എന്താണെന്നു കേള്‍ക്കാം.
സെന്റെ് തോമസ് കൊടുങ്ങല്ലൂരിലെ മാല്യങ്കരയില്‍ വന്നിറങ്ങിയതിനാല്‍ മാല്യങ്കര നസ്രാണികള്‍ എന്നറിയപ്പെട്ട ഒരുവിഭാഗം ക്രിസ്ത്യാനികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പില്ക്കാലത്ത് മലങ്കര നസ്രാണികള്‍ എന്നറിയപ്പെട്ട അവരെ, 1599ല്‍ ക്രൂരനായ പറങ്കി ആര്‍ച്ച് ബിഷപ്പ് അലക്സിസ്ഡി മെനേസിസിന്റെ നേതൃത്വത്തില്‍ 20 ഡീക്കന്മാരും 133 പാതിരിമാരും 660 അല്മായ പ്രതിനിധികളും പറങ്കിപ്പടയും ചേര്‍ന്ന് എറണാകുളത്തെ ഉദയംപേരൂരില്‍ ബലമായി റോമന്‍ കത്തോലിക്കാ മതത്തില്‍ ചേര്‍ത്തു; എന്നാല്‍ ലാറ്റിന്‍ ബിഷപ്പിനെയും ജസ്യൂട്ട് പാതിരിമാരെയും അംഗീകരിക്കാന്‍ വിസമ്മതിച്ച യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ തങ്ങളുടെ നേതാവായി ബാബിലോണിയയില്‍നിന്ന് സിറില്‍ അതല്ലാഹ് ഇബ്നു തുസാ അഹത്തുല്ല എന്ന മെത്രാനെ വിളിച്ചുവരുത്തിയെങ്കിലും, എറണൊകുളത്ത് എത്തിയ അയാളെ പറങ്കികള്‍ പിടികൂടി വധിച്ച് ജഡം കൊച്ചിക്കായലില്‍ കല്ലുകെട്ടി താഴ്ത്തി. ഇതറിഞ്ഞ കൊച്ചിരാജാവ് ഹൃദയംപൊട്ടി മരിച്ചു.
കുപിതരായ മലങ്കര നസ്രാണികള്‍ മട്ടാഞ്ചേരി പള്ളിയിലെ കുരിശില്‍ കയര്‍ കെട്ടി, അതില്‍ പിടിച്ച് കത്തോലിക്കരെ എതിര്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്തു. തല്‍സമയം കയറിന്മേലുള്ള സമ്മര്‍ദ്ദം മുറുകി ചരിഞ്ഞ കുരിശ്, കൂനന്‍ കുരിശായും അറിയപ്പെട്ടു (ചരിഞ്ഞ കുരിശിലാണ് കയര്‍ കെട്ടിയതെന്നും കഥയ്ക്ക് പാഠഭേദമുണ്ട്).
എന്നാല്‍ വാസ്തവം എന്താണ്? ഇക്കാണുന്ന കാക്കത്തൊള്ളായിരം സുവിശേഷ സംഘങ്ങളും ഫാദര്‍, മദര്‍, ബ്രദര്‍, സിസ്റ്റര്‍, പാസ്റ്റര്‍, ഓവര്‍സിയര്‍ ടീമുകളും രാപകല്‍ കിണഞ്ഞു ശ്രമിച്ചിട്ടും കേരളത്തിലെ ഔദേ്യാഗിക ക്രിസ്ത്യന്‍ ജനസംഖ്യ പതിനെട്ട് ശതമാനം മാത്രമാണ്. അപ്പോള്‍ അഞ്ഞൂറുകൊല്ലം മുമ്പ് ഒരു ശതമാനം പോലുമില്ലാത്ത ക്രിസ്തീയസമൂഹം ഉദയംപേരൂര്‍ സുന്നഹദോസെന്നും കൂനന്‍ കുരിശെന്നുമൊക്കെ മുറവിളി കൂട്ടുന്നത് കേരളത്തില്‍ അവര്‍ പണ്ടേ വലിയ ശക്തിയാണെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടി മാത്രമാണ്.
സത്യത്തില്‍, പ്രചരിപ്പിക്കുന്നതുപോലെ അത്ര വലിയ സംഭവങ്ങളൊന്നും ആയിരുന്നില്ല ഉദയംപേരൂര്‍ സുന്നഹദോസും കൂനന്‍ കുരിശ് സംഭവവും. അന്ന് കേരളത്തില്‍ സ്വന്തമായി ബൈബിള്‍ പോലുമില്ലാത്ത ചെറിയൊരു വിഭാഗം ക്രിസ്ത്യാനികളില്‍ കുറേപ്പേര് പറങ്കികളുടെ പടയും പത്രാസും കണ്ട് അവര്‍ക്കൊപ്പം ചേര്‍ന്നു. തങ്ങള്‍ക്കൊപ്പം വരാന്‍ കൂട്ടാക്കാതിരുന്ന മറുവിഭാഗത്തെ പറങ്കികള്‍ കയ്യൂക്കിലൂടെ കത്തോലിക്കാ മതത്തില്‍ ചേര്‍ത്തു. പറങ്കി ശൈലിയോടു പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന അക്കൂട്ടര്‍ അഹത്തുല്ലയുടെ കൊലപാതകം കാരണമായെടുത്ത് പറങ്കികളുമായി തെറ്റിപ്പിരിയുകയും ചെയ്തു.
സത്യത്തില്‍, അഹത്തുല്ല മരിച്ചിരുന്നോ? അഹത്തുല്ല കൊല്ലപ്പെട്ടെന്നും, അയാളുടെ ജഡം അര്‍ത്തുങ്കല്‍ കടപ്പുറത്ത് അടിഞ്ഞെന്നും പ്രചരിപ്പിച്ചത് യാഥാസ്ഥിതിക ക്രിസ്ത്യാനികളാണ്; എന്നാല്‍ അതേപ്പറ്റി റോമന്‍ കത്തോലിക്കര്‍ പറഞ്ഞത്, മദിരാശി വഴി കൊച്ചിയില്‍ എത്തിയ അഹത്തുല്ലയെ അവര്‍ ഗോവയിലും, അവിടെനിന്ന് ലിസ്ബണിലും എത്തിച്ച് വിചാരണ ചെയ്തു ശിക്ഷിച്ചെന്നാണ്. ഇക്കാര്യത്തില്‍, പവിത്രമായ ഗായത്രീ മന്ത്രത്തെയും ക്ഷേത്ര പുരോഹിതരായ ബ്രാഹ്മണരെയും തോമാക്കഥയിലൂടെ കൊച്ചാക്കുകയും, ദേവീഭാവമായ യക്ഷിയെ കത്തനാര് കഥയിലൂടെ അപമാനിക്കുകയും ചെയ്ത മലങ്കര നസ്രാണികള്‍ പറഞ്ഞത് വിശ്വസിക്കണോ, അതോ അര്‍ത്തുങ്കല്‍ വെളുത്തച്ചന് കഥയിലൂടെ ഭഗവാന് അയ്യപ്പനെയും കോടിക്കണക്കിന് ഹിന്ദുക്കളെയും അപമാനിച്ച കത്തോലിക്കരെ വിശ്വസിക്കണോ എന്നുചോദിച്ചാല്‍ അത് അവര്‍ ഇരുകൂട്ടരുംകൂടി ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ എന്നാണ് ഈ ലേഖകന്റെ അഭിപ്രായം.
കൊച്ചിരാജ്യം പറങ്കികള്‍ ഉഴുതുമറിച്ചിട്ടും കമാന്ന് മിണ്ടാത്ത കൊച്ചിരാജാവ് ഏതോ ഒരു അഹത്തുല്ല മരിച്ച വിവരമറിഞ്ഞ് ചങ്കു പൊട്ടി മരിച്ചെന്നൊക്കെ പറഞ്ഞുനടക്കുന്നത് കേരളത്തിലെ രാജാക്കന്മാരും അവരും തമ്മില്‍ ‘വാടാ, പോടാ…’ ബന്ധമായിരുന്നെന്നു വിശ്വസിപ്പിക്കാനുള്ള നമ്പര്‍ മാത്രവും. കൂനന്‍ കുരിശ് സംഭവത്തെ വിദേശ മേധാവിത്വത്തിന് എതിരേയുള്ള പോരാട്ടമായി കൊട്ടിഘോഷിക്കുന്നവര്‍, ബാബിലോണിയക്കാരനായ അഹത്തുല്ലയെ വിളിച്ചുവരുത്തി നേതാവാക്കിയത് വരുംകാലങ്ങളിലും ഓര്‍ത്തു ചിരിക്കാനുള്ള ഊക്കന്‍ ഫലിതവും.
ഇവിടെ തുടങ്ങുന്നു കേരളത്തിലെ ക്രൈസ്തവ ചരിത്രവും. പറങ്കികള്‍ക്കൊപ്പം പോയവര്‍ സീറോ മലബാര്‍ സഭ എന്ന പേരില്‍ കേരളത്തില്‍ റോമന്‍ കത്തോലിക്കാ വിശ്വാസത്തിന് തുടക്കം കുറിച്ചപ്പോള്‍, മറുവിഭാഗം 1653നുശേഷം ഇന്നു കാണുന്ന മലങ്കര സഭയുടെ ആദ്യരൂപം സ്ഥാപിച്ച് പുത്തന്‍ കൂറ്റുകാരായി. ‘മാര്‍ത്തോമ്മാ ഒന്നാമന്’ എന്ന സ്ഥാനപ്പേരോടെ ഒരു മേല്പട്ടക്കാരന് അവര്‍ക്ക് ഉണ്ടാകുന്നതും അന്നു മുതല്ക്കാണ്. സിറിയയില്‍നിന്ന് അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസിനെ വരുത്തി, കണ്ടനാട് പൗലോസ് ഇവാനിയോസിനെ ആദ്യ കത്തോലിക്കായായി വാഴിച്ചതാവട്ടെ 1912ല്‍ മാത്രവും.
ചുരുക്കത്തില്‍ കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന് 1653 മുതല്‍ 2017 വരെ 364വര്‍ഷത്തെ പഴക്കമേയുള്ളു. അതിനുമുമ്പ് ഇവിടെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാല്‍, ജൂതനും യവനനും പാഴ്സിയും, മുസ്ലിമും ഉണ്ടായിരുന്നില്ലേ എന്നു തിരിച്ചും ചോദിക്കേണ്ടതായി വരും. പിന്നെ, അവര്‍ക്കൊന്നുമില്ലാത്ത പാരമ്പര്യവാദവും അതിസാമര്‍ത്ഥ്യവും ക്രിസ്തീയ സഭകള്‍ക്കു മാത്രമെന്തേ എന്ന ചോദ്യത്തിന്, യെരുശലേമില്‍ വട്ടപ്പൂജ്യത്തില്‍നിന്നു തുടങ്ങി, അന്യമതങ്ങളുടെ വകകള്‍കൊണ്ട് വളര്‍ന്നു മുറ്റിയതിനാല്‍ ആര്‍ത്തിയും കൂടുക സ്വാഭാവികം എന്ന് ഉത്തരം. ജോണ്‍ ബ്രിട്ടാസിന് മനസ്സിലാകുന്നുണ്ടല്ലോ, അല്ലേ? ഗോവിന്ദപ്പിള്ളയും ശങ്കരന് തിരുമേനിയുമൊക്കെ എഴുതിക്കൂട്ടിയത് ഇന്ന് എത്രപേര്‍ വായിക്കുന്നുണ്ടെന്നും സ്വയം ആലോചിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: