ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സ്വാതന്ത്ര്യ സമരമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കേരളത്തില്‍ നിന്നുള്ള അടിയന്തരാവസ്ഥ തടവുകാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് ആര്‍എസ്എസും ജനസംഘവും സമരത്തിനിറങ്ങിയത്. ഇന്ന് രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യം അന്ന് ജീവനും ജീവിതവും പണയപ്പെടുത്തിയ സമരപോരാളികളുടെ സംഭാവനയാണ്. കമ്യൂണിസ്റ്റുകാരുടെ പല അക്രമങ്ങളും കൊലപാതകങ്ങളും സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ പെന്ഷന് നല്കുന്നു. എന്നാല്‍, ജനാധിപത്യം പുനസ്ഥാപിക്കാന്‍ ശ്രമിച്ച് ജീവിക്കുന്ന രക്തസാക്ഷികളായി മാറിയവരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. അടിയന്തരാവസ്ഥ സമരക്കാര്‍ക്കും പെന്ഷന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും പിന്മാറിയപ്പോള് ആര്‍എസ്എസും ജനസംഘവുമാണ് അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള പറഞ്ഞു. ഏറ്റവുമധികം രഹസ്യ ലോക്കപ്പുകള്‍ പ്രവര്‍ത്തിച്ചത് കേരളത്തിലാണെന്ന് അടിയന്തരാവസ്ഥയില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ വൈക്കം ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
നട്ടെല്ല് തകര്‍ന്നും വികലാംഗരായും ഭ്രാന്ത് പിടിച്ചും നൂറുകണക്കിനാളുകള്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഇന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള മര്‍ദ്ദനമുറകളാണ് സമരക്കാര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. എം. രാജശേഖര പണിക്കര്‍, എ.പി. ഭരത്കുമാര്‍, അഡ്വ. കൈലാസ്നാഥ് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: