കല്‍പ്പറ്റ/ഗൂഡല്ലൂര്‍: കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മഞ്ചൂരില്‍ ചേര്‍ന്നു. നീലഗിരി ജില്ലാ അതിര്‍ത്തിയായ ഊട്ടിക്കടുത്താണ് യോഗം നടന്നത്. പാലക്കാട് എസ്.പി. പ്രദീഷ്കുമാര്‍, അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യന്, നീലഗിരി എസ്.പി മുരളിറംബ, മഞ്ചൂര്‍ സിഐ രാജ്കുമാര്, തമിഴ്നാട് ദൗത്യസേന എസ്ഐ ഹൈദരലി എന്നിവര്‍ പങ്കെടുത്തു.
പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനും സംയുക്ത പരിശോധന ആവശ്യമുള്ളയിടത്തെല്ലാം പരിശോധന നടത്താനും തീരുമാനിച്ചു. വനാതിര്‍ത്തിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിരീക്ഷണം നടത്താനും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ രാത്രിയിലും പകലും വാഹനങ്ങള്‍ പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്നാട് ദൗത്യസേനയും പോലീസും നിരന്തരം പരിശോധന നടത്തിവരുന്നുണ്ട്.
പോലീസ്-വനംവകുപ്പ് സംയുക്ത പരിശോധനയും നടത്തുന്നുണ്ട്. ഊട്ടിക്കടുത്ത മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളില്‍ ദൗത്യസേന ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാതലത്തില്‍ നീലഗിരി ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: