തിരുവനന്തപുരം: നവീകരിച്ച ഡ്രൈവിംഗ് ടെസ്റ്റിന്റെ മറവില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് സ്കൂളുകാരെ ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം. ഗ്രൗണ്ടുകളുടെ നവീകരണം ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ നടത്തികൊടുക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
സംസ്ഥാനത്തെ 73 ജോയിന്റ് ആര്‍ടി ഓഫീസുകളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതില്‍ തിരുവനന്തപുരം, പാറശ്ശാല, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന് സ്വന്തമായി ഗ്രൗണ്ട് ഉള്ളത്. ശേഷിക്കുന്ന 69 ഓഫീസുകളില്‍ ലൈസന്‍സ് ടെസ്റ്റ് നടത്തുന്നത് വാടക ഗ്രൗണ്ടുകളിലാണ്.
വാടക നല്‍കിവരുന്നത് അവിടെ പരിശീലനം നല്കുന്ന സ്കൂളുകാരും. ഒരു ദിവസത്തേക്ക് 3000 മുതല്‍ പ്രതിമാസം 10,000 വരെ വാടക നല്‍കണം. എന്നാല്‍ ടെസ്റ്റിന് സൗകര്യം ഒരുക്കുന്നതിനായി അപേക്ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നുണ്ട്. ഓരോ ലൈസന്‍സിനും 300 രൂപ ടെസ്റ്റ് ഫീസായി അടയ്ക്കണം. ഇതില്‍ നിന്ന് ഒരു രൂപപോലും ഗ്രൗണ്ട് ഫീ ഇനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കാറില്ല. ഇതിന് പുറമെയാണ് ഇപ്പോള്‍ ഗ്രൗണ്ടില്‍ നടത്തേണ്ട നവീകരണ പ്രവര്‍ത്തനങ്ങളും ഡ്രൈവിംഗ് സ്കൂളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
ലൈസന്‍സ് ടെസ്റ്റിന് എട്ട്, എച്ച് എന്നീ കോര്‍ട്ടുകള്‍ കോണ്‍ക്രീറ്റും ടാറിംഗും നടത്തി സജ്ജമാക്കണം. കൂടാതെ കയറ്റത്തില്‍ നിര്‍ത്തിയുള്ള പരിശോധനയ്ക്കായി പ്രത്യേക റാമ്പും തയ്യാറാക്കണം. ടെസ്റ്റ് ഗ്രൗണ്ടുകള്‍ നവീകരിക്കണം എന്ന നിര്‍ദ്ദേശം ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നല്കി. ഈ നിര്‍ദ്ദേശം സ്കൂളുകാരുടെ ചുമലില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിവയ്ക്കുകയാണ്.
ഗ്രൗണ്ടിനുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ ടെസ്റ്റ് നിര്‍ത്തിവയ്ക്കുമെന്നാണ് ഭീഷണി. അങ്ങനെ ചെയ്താല്‍ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലും ജോലിക്ക് അപേക്ഷിച്ചശേഷം ലൈസന്‍സിനായി അപേക്ഷ നല്കിയവര് പരിശീലകര്‍ക്ക് നേരെ തിരിയും. അതിനാല്‍ പരിശീലകര്‍ നിര്‍ബന്ധപൂര്‍വ്വം ടെസ്റ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച് നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ടെസ്റ്റ് ഫീ ഇനത്തില്‍ ലക്ഷങ്ങള്‍ ഖജനാവിലെത്തുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: