ചേര്‍ത്തല: വേമ്പനാട്ട് കായലിലെ മാലിന്യനിക്ഷേപം മീനുകള്‍ ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു. തണ്ണീര്‍മുക്കം ബണ്ടിന് തെക്കുവശത്താണ് രാപ്പകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
ബണ്ടിന്റെ മണല്ചിറയില് എത്തുന്ന വിനോദസഞ്ചാരികള്‍ അടക്കം ഭക്ഷണവും പ്ലാസ്റ്റികും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടേക്കാണ് തള്ളുന്നത്. കായലിന്റെ ഇരുകരകളിലെയും സ്ഥാപനങ്ങളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളും കിഴക്കന്‍മേഖലകളിലെ റിസോര്‍ട്ടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.
ഷട്ടറുകള്‍ തുറക്കാന്‍ വൈകുന്നതു മൂലം മാലിന്യങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച് രണ്ടാംവാരത്തോടെ ഷട്ടര്‍ തുറക്കുമായിരുന്നു എന്നാല്‍ ഉപ്പിന്റെ കാഠിന്യം മൂലം ഇക്കുറി ഷട്ടര്‍ ഉയര്‍ത്താന്‍ വൈകുകയാണ്.
മലിനീകരണം രൂക്ഷമായത് മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയായി. മേഖലയെ ആശ്രയിച്ചുകഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതോടെ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ മറ്റ് ജോലികള്‍ തേടേണ്ട സ്ഥിതിയാണ്. കക്കാവാരി ഉപജീവനം നടത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായി.
അഴുക്ക് നിറഞ്ഞ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ പിടിപെടുന്ന സ്ഥിതിയാണ്. ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കായലില്‍ മണല്‍ചിറ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കായല്‍ മലിനീകരണം രൂക്ഷമായത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
മലിനീകരണം രൂക്ഷമായിട്ടും അധികാരികള്‍ നിസംഗത പാലിക്കുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: