കൊടുവള്ളി: കളിസ്ഥലം നിര്‍മ്മാണത്തിന്റെ മറവില്‍ പുഴയോര ഭൂമിയിലെ കൃഷി വിളകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.നഗരസഭ പരിധിയില്‍പ്പെട്ട കരിറ്റി പറമ്പിലെ ചെറുപുഴയോരത്തുള്ള അങ്കമണ്ണില്‍ ഭാഗത്തെ കൃഷി വിളകളും മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്.ഇത് സംബന്ധിച്ച് ശ്രിസദനം വീട്ടില്‍ ഹരിദാസന്, നെല്ലൂളി അബ്ദുറഹിമാന്, ഹാജറ എന്നിവര്‍ കൊടുവള്ളി പൊലിസില്‍ പരാതി നല്കി. ഹാജറയുടെ വീട് കേട് വരുത്തിയതായും പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി ഇവര്‍ ഇവരുടെ കൈവശമുള്ള ഭൂമിയോട് ചേര്‍ന്ന പുഴയോര ഭൂമിയില്‍ കൃഷി ചെയ്ത് വരികയാണ്. ഇവിടെ പുഴ പുറംമ്പോക്ക് ഭൂമിയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ ഇവിടെ കളിസ്ഥലം നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍വ്വേ നടത്തി പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം ഗ്രൗണ്ട് നിര്‍മ്മിച്ചാല്‍ മതിയെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞിരുന്നത്. ഇതിന്ന് പിന്നാലെയാണ് ഇന്നലെ പലര്‍ച്ചെ ഒരു പറ്റം ആളുകള്‍ സംഘടിച്ചെത്തി കുലച്ച നൂറോളം വാഴകള്‍, നൂറിലേറെ കമുകള്‍, തെങ്ങുകള്‍, പടു മരങ്ങള്‍ എന്നിവ വെടിനശിപ്പിച്ചത്.
സമാനമായ രീതിയില്‍ നേരത്തേയും ചെറുപുഴയിലും പൂനൂര് പുഴയിലേയും പുറംമ്പോക്ക് ഭൂമികള്‍ കയ്യേറി കളിസ്ഥലം ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പുഴ പുറംമ്പോക്ക് ഭൂമി കള്‍ കൃഷി ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവു എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പരിസ്ഥിതിക്ക് ദോഷകരമാവുന്ന രീതിയില്‍ കയ്യേറ്റങ്ങള്‍ നടത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. പൂനൂര് പുഴ കയ്യേറ്റങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ യു.വി. ജോസ് സന്ദര്‍ശിച്ചിരുന്നു.
ചെറുപുഴയോരത്തെ ഭൂമി കയ്യേറ്റത്തിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പുഴ സേവ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: