ഭാരതമാതാവിന്റെ മക്കളായ നമുക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ജീവിതത്തിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ ചെയ്യുകയും, ഈശ്വരനെ സ്മരിക്കുകയും, ഒടുവില്‍ ആത്മസാക്ഷാത്കാരം നേടുകയുമാണെന്ന്.
ഗൃഹസ്ഥന്മാര് ഈശ്വരപരവും ധാര്‍മ്മികവുമായ ജീവിതം നയിച്ചുപോന്നു. പുരുഷന്മാര് എല്ലാവരും സത്യസന്ധരും, ആത്മാര്‍ത്ഥയുള്ളവരും, ശുദ്ധാത്മാക്കളുമായിരുന്നു. സ്ത്രീകള്‍ കുലീനതയുള്ളവരും, പതിവ്രതകളുമായിരുന്നു. എല്ലാ മനുഷ്യരും നമ്മുടെ പാരമ്പര്യവും സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. തപശ്ചര്യയും, കഠിനനിഷ്ഠയും, പരിശുദ്ധിയുമായിരുന്നു അവരുടെ മനസ്സില്‍ സൂക്ഷിക്കുന്ന ലക്ഷ്യം.അത്തരം ഒരു മാതൃകാ ദമ്പതികള്‍ ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യം സ്വജീവിതം ദൃഷ്ടാന്തമാക്കി കാണിച്ചുകൊണ്ട് ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടക സംസ്ഥാനത്ത് മംഗലാപുരത്ത് താമസിച്ചിരുന്നു.
ഈ ശ്രേഷ്ഠരും ധര്‍മ്മിഷ്ഠരുമായ ദമ്പതികള്‍, ശ്രീ. കുഡുപ്പി ഗോപാലകൃഷ്ണ ഷേണായിയും ശ്രീമതി ശ്രീദേവിയുമായിരുന്നു. അവര്‍ ഭക്തിമയവും ധാര്‍മ്മികവുമായ ഒരു ജീവിതം നയിച്ചു. ജീവിതത്തിന്റെ ഉന്നതമൂല്യങ്ങളുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു അവര്‍. അവര്‍ ഗൗഡ സാരസ്വത കുടുംബത്തില്‍പ്പെട്ടവരായിരുന്നു. അവരുടെ കുലദേവത ദുര്‍ഗ്ഗാദേവിയായിരുന്നു.
ഭക്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ഈശ്വരസാക്ഷാത്കാരം എന്ന ജീവിതത്തിന്റെ പരമലക്ഷ്യം നേടാന്‍ അവര്‍ ആഗ്രഹിച്ചു.
അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചു! ജഗന്മാതാവായ അമ്മേ, അടിയങ്ങള്‍ക്ക് ഈ ജന്മം തന്നെ അവിടുത്തെ ദര്‍ശനം കിട്ടുമാറാകണെ! അല്ലയോ ഭവാനീ അവിടുത്തെ ദര്‍ശനം കിട്ടാത്ത ഈ ജന്മംകൊണ്ട് എന്തു പ്രയോജനം.? ജനനമരണചക്രങ്ങളില്പ്പെട്ട് ജീവന് വിവിധങ്ങളായ നാമരൂപങ്ങള്‍ എടുത്തുകൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്നു. അല്ലയോ ദേവി! അവിടുത്തെ കൃപയ്ക്കുമാത്രമേ ഞങ്ങളെ സംസാരത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.
ആ ദമ്പതികള്‍ പ്രാര്‍ത്ഥനയും, പൂജയും, ധ്യാനവുമായി മണിക്കൂറുകള്‍ തന്നെ അവരുടെ പ്രാര്‍ത്ഥനാ മുറിയില്‍ ചിലവഴിച്ചു. ധ്യാനസമയത്ത് പല ദേവീദേവന്മാരുടെയും ദര്‍ശനം അവര്‍ക്കു ലഭിച്ചു. അവര്‍ പാവങ്ങള്‍ക്കും വിശന്നുവലഞ്ഞു വരുന്നവര്‍ക്കും ഭക്ഷണം നല്കി. അവര്‍ ദേവിയോട് അവിടുത്തെ കൃപമാത്രമാണ് ആവശ്യപ്പെട്ടത്. മുക്തിക്കുവേണ്ടി ദുര്ഗ്ഗാദേവിയോടു സദാസമയവും അവര്‍ പ്രാര്‍ത്ഥിച്ചു. അനാവശ്യകാര്യങ്ങള്‍ക്കായി അവര്‍ സമയം വെറുതെ കളഞ്ഞില്ല. ആത്മാര്‍ത്ഥവും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നതുമായ പ്രാര്‍ത്ഥന അവരുടെ ഉള്ളില്‍ സദാ ഉണ്ടായിരുന്നു.
അവരുടെ ഗൃഹത്തില്‍ എന്നും അന്നദാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആരു വന്നാലും അവര്‍ക്ക് സമൃദ്ധമായി ഭക്ഷണം നല്‍കിയിരുന്നു. അവരുടെ ആദര്‍ശം അതായിരുന്നു. അതിഥിപൂജയാണ് ഈശ്വരപൂജ അതായത് അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയാണ് ഈശ്വരപൂജ. എത്ര ഉന്നതമായ ചിന്താഗതിയാണത്.! എത്ര അനുഗൃഹീതമായ ജീവിതം. അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയായിരുന്നു അവരുടെ ജീവിതവ്രതം. അവര്‍ പുണ്യദിവസങ്ങളില്‍ ഉപവാസവും, മൗനവും ആചരിക്കാറുണ്ട്. ഈ പ്രവൃത്തിയുടെയെല്ലാം ലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു.
ധാര്‍മ്മികജീവിതം നയിച്ചുകൊണ്ട് അവര്‍ ഈശ്വരനെ ദര്‍ശിക്കാനായി ക്ഷമയോടെ കാത്തിരുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ വരുമ്പോഴും പരിശുദ്ധിയുടെയും തപോനിഷ്ഠയുടെയും വഴിയില്‍ നിന്നും അവര്‍ മാറിപ്പോയില്ല. ഉടനെ തന്നെ ഈശ്വരന്റെ കൃപ അവരില്‍ വര്‍ഷിക്കാനുള്ള സമയമായി.
ഒരു ദിവസം ഒരു വൃദ്ധനായ സന്യാസി മംഗലാപുരത്തുള്ള അവരുടെ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുഖം ആത്മീയതേജസ്സുകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി അവര്‍ അദ്ദേഹത്തെ പാരമ്പര്യസമ്പ്രദായത്തില് തന്നെ സ്വീകരിച്ചു. പാദപൂജ ചെയ്തു. ഒരു പീഠത്തില്‍ ഇരുത്തി സുഖമായി സല്ക്കരിച്ചു. അവരുടെ അതിഥിസല്ക്കാരം കണ്ട് സന്തുഷ്ടനായ ആ സന്യാസി ഒരു ദേവദൂതനെപ്പോലെ ഒരു സന്ദേശം അവര്‍ക്കായി നല്കി.
നിങ്ങള്‍ ഇത്രയും കാലം ആദിപരാശക്തിയെ ആരാധിച്ചു കൊ
ണ്ടിരിക്കുകയാണല്ലോ? ആ ആദിപരാശക്തി നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് നിങ്ങളുടെ അഞ്ചാമത്തെ സന്തതിയായി ഈ ഗൃഹത്തില്‍ അവതരിക്കാന്‍ പോകുന്നു. ഈ അവതാരത്തില്‍ അവിടുന്ന് ഗൃഹാസ്ഥാശ്രമധര്മ്മം ഉദ്ധരിക്കുക എന്ന മുന്‍കൂട്ടി നിശ്ചയിച്ച ദിവ്യമായ കര്‍ത്തവ്യം നിറവേറ്റും. ഭൂമിദേവിയുടെയും, സ്വാമി വിവേകാനന്ദന്റെയും പ്രാര്ത്ഥനപ്രകാരമാണ് ഈ അവതാരം. വിശ്വത്തിന്റെയും, വിശിഷ്യാ ഭാരതത്തിന്റെയും ഉദ്ധാരണത്തിനായി അവര്‍ അമ്മയോട് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചിരുന്നു.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: