കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ടില്‍ (ക്രിപ്) പെട്ട ആറ് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അദ്ധ്യക്ഷതയില്‍ കല്കടറേറ്റില്‍ നടന്ന അവലോകനയോഗത്തിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയം ജംഗ്ഷന് – പുതിയറ ജംഗ്ഷന് (0.644 കി.മി), വെളളിമാടുകുന്ന് ജംഗ്ഷന് – കോവൂര്‍ ജംഗ്ഷന് (2.735 കി.മി), പുഷ്പ ജംഗ്ഷന് – മാങ്കാവ് ജംഗ്ഷന് (2.45 കി.മി), ഗാന്ധിറോഡ് – മിനിബൈപ്പാസ് – മാവൂര്‍ റോഡ് ജംഗ്ഷന് (3.435 കി.മി), പനാത്ത് താഴം – സി.ഡബ്യൂ. ആര്.ഡി.എം. (8.459 കി.മീ) എന്നീ ആറ് റോഡുകളാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ വീതിയില്‍ നടപ്പാതകളും ഡ്രൈനേജുകളും തെരുവുവിളക്കുകളും ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാര്‍.
നവീകരിച്ച റോഡുകളില്‍ ഗതാഗതം തുടങ്ങുന്നതോടൊപ്പം സുരക്ഷിത നഗരം സുന്ദരനഗരം എന്ന ആശയത്തിന് ഊന്നല്‍ നല്കി നഗരത്തില്‍ ട്രാഫിക് പരിഷ്കാരം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ജനകീയ അഭിപ്രായങ്ങള്‍ പരിഗണിച്ചാവും ട്രാഫിക് പരിഷ്കാരം ഏര്‍പ്പെടുത്തുക. നഗരപരിധിയിലെ വികസന സാധ്യതയുളള റോഡുകള്‍ പരിഷ്കരിച്ച് നഗരത്തിന്റെ മുഖച്ഛായ മിനുക്കുന്നതിന് ഉതകുന്ന പദ്ധതി തയ്യാറാക്കുന്നതിന് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ എ.പി. പ്രമോദ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: