കഞ്ഞിക്കുഴി: പഴയരിക്കണ്ടത്ത് മൊബൈല്‍ കടയില്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പഴയരിക്കണ്ടം കുന്നുവിളയില്‍ പ്രീതി വിന്‍സന്റിന്റെ ഉടമസ്ഥതയിലുള്ള ആപ്പില്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം നടന്നതായി സംശയിക്കുന്നത്.
8500 രൂപയും 4500 രൂപ വിലവരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും മെമ്മറികാര്‍ഡുകളും ഒറ്റിജി കേബിളുകളുമടക്കം പതിനായ്യിരത്തോളം രൂപയുടെ സാധനങ്ങളാണ് കടയില്‍ നിന്നും മൊത്തം മോഷണം പോയത്. പഴയരിക്കണ്ടം ഈട്ടിക്കവല ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന് സമീപത്താണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.
കടയുടെ പിന്നിലെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. സംഭവത്തില്‍ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വിരളടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഫിംഗര്‍ പ്രിന്റുകള്‍ ലഭിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്നലെ വിശദമായി തെളിവെടുപ്പ് നടത്തി. അന്യസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: