രാമപുരം: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജൂവലറിക്കുള്ളിലെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തുന്ന യുവതി അറസ്റ്റിലായി. തലപ്പുലം പഞ്ചായത്തില്‍ വേലംപാറക്കരയില് ചിറയ്ക്കല്‍ ബെന്നിയിടെ ഭാര്യ ബിന്‍സി(40) ആണ് രാമപുരം പോലീസിന്റെ പിടിയിലായത്. രാമപുരത്തെ ജൂവലറിയില്‍ നിന്നും എട്ടുമാസം മുന്‍പ് ഒരുപവന് തൂക്കമുള്ള മാല മോഷണം പോയിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയത് ശ്രദ്ധയില്‍ പെടുകയും ദൃശ്യങ്ങളും, യുവതിയുടെ ഫോട്ടോ പ്രിന്റ് എടുത്ത് അന്നുതന്നെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. മോഷ്ടിച്ച യുവതിയുടെ ഫോട്ടോ വച്ച് പോലീസും കടയുടമയും അന്വേഷിച്ച് വരുന്നതിനിടയില്‍ കഴിഞ്ഞദിവസം വീണ്ടും യുവതി കടയിലെത്തുകയായിരുന്നു. കഴുത്തിലും കൈയ്യിലും ധാരാളം സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് കടയിലെത്തിയ യുവതിയുടെ വേഷവിധാനത്തില്‍ മാറ്റമുണ്ടായിരുന്നെങ്കിലും കടയുടമയും ജീവനക്കാരും തിരിച്ചറിഞ്ഞു. കടയില്‍ ഇല്ലാത്ത തരത്തിലുള്ള ഡിസൈനില്പ്പെട്ട ആഭരണങ്ങള്‍ ചോദിക്കുകയും ജീവനക്കാരുടെ ശ്രദ്ധതിരിയുമ്പോള്‍ മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ്. കടയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ട ഐറ്റം വീട്ടിലാണ് ഇരിക്കുന്നത് ഇപ്പോള്‍ എടുത്തുകൊണ്ടുവരാം എന്ന് പറഞ്ഞ് പുറത്തിറങ്ങിയ കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംശയം തോന്നിയ യുവതി ജുവലറിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. യുവതിയെ കോടതിയില്‍ ഹാജരാക്കി. രാമപുരം സബ് ഇന്‍സ്പെക്ടര്‍ കെ.കെ. ലാലുനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: