ശ്രീകാര്യം: ശ്രീകാര്യം ജംഗ്ഷനു സമീപം ഓടയിലൂടെ ഒലിച്ച് പോകുന്ന മലിനജലം റോഡ് സൈഡിലെ വീടുകളില്‍ ഒലിച്ചിറങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഓടയില്‍ സിമന്റ് പൂശിയ ഭാഗം ഇളകി അവിടെ വിടവുകള്‍ വന്നതിനാലാണ് മലിനജലം വീടുകളിലേയ്ക്ക് ഒലിച്ചിറങ്ങുന്നത്. ശ്രീകാര്യം മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും മഴവെള്ളവും സ്വകാര്യ സ്ഥാപനങ്ങളിലെ മലിനജലവുമാണ് ഈ ഓടയിലൂടെ ഒഴുകുന്നത്. ഇതുകാരണം ദുര്‍ഗന്ധം സഹിക്കവയ്യാതെയും കുട്ടികളെ പുറത്തിറക്കാന്‍ കഴിയാതെയും വിഷമിക്കുകയാണ് വീട്ടുകാര്‍.
ആറ് മാസത്തോളമായി വീടുകളില്‍ മലിനജലം ഒലിച്ചിറങ്ങാന്‍ തുടങ്ങിയിട്ട്. നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓടയിലെ മണ്ണ് മാറ്റി റോഡിവക്കിലിടുകയാണ് ചെയ്യുന്നത്. ഇങ്ങനെയിടുന്ന മണ്ണ് മഴ വരുമ്പോള്‍ വീണ്ടും ഓടയില്‍ വീണ് ഓട നിറയുന്നതിനാല്‍ മലിനജലം റോഡിലേയ്ക്കും ഒഴുകുകയാണ്. ഇതുവഴി പോകുന്ന ഓട റോഡിനു അടിയിലൂടെ കുറുകെ മറുവശത്തെ ഓടയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശമായതിനാലും മലിനജലംഇതുവഴി വന്ന് ഈ വളവിലെ ഓടയില്‍ വന്നടിയുന്നു. വീട്ടുകാര്‍ പരാതിയുമായി ചെന്നപ്പോള്‍ നഗരസഭാ അധികൃതര്‍ പറയുന്നത് ഹൈവേ അധൃകൃതര്ക്കാണ് ഇതിന്റെ ചുമതല എന്നാണ് എന്നാല്‍ ഹൈവേ അധികൃതരും നഗരസഭാ അധികൃതരും ഉത്തരവാദിത്വമേറ്റെടുത്ത് പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കുന്നില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: