പേട്ട : നഗരസഭയുടെ കീഴിലുളള പേട്ട മാര്‍ക്കറ്റില്‍ കരാറുകാരന് ഗുണ്ടാപിരിവ് നടത്തുന്നു. നിയമ പ്രകാരമുളള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഗുണ്ടകളെ വിട്ട് കച്ചവടം നടത്തുന്ന മത്സ്യതൊഴിലാളികളെ ഭീഷണിപ്പെടുത്തി അമിതവാടക ഈടാക്കുന്നത്. ഇതിനെതിരെ മാര്‍ക്കറ്റില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ മാസം 1 നാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷം 4.5 ലക്ഷത്തിനാണ് മാര്‍ക്കറ്റ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇക്കുറി 12.5 ലക്ഷത്തിനാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളിയായ കൊല്ലം ബാബു മാര്‍ക്കറ്റ് കരാര്‍ പിടിച്ചെടുത്തത്. ഇതോടെയാണ് അമിത വാടക നിര്‍ബന്ധമായി പിടിച്ചു വാങ്ങുന്നതായി പറയുന്നത്. നഗരസഭയുടെ വ്യവസ്ഥപ്രകാരം തലചുമടായി കൊണ്ടുവരുന്ന മത്സ്യത്തിനും മറ്റ് സാധനങ്ങള്‍ക്കും അഞ്ചുരൂപയും ഇരുചക്രവാഹനങ്ങളിലെത്തുന്നവയ്ക്ക് എട്ട് രൂപയും ആട്ടോറിക്ഷയില്‍ കൊണ്ടുവരുന്നവയ്ക്ക് 20 രൂപയും മിനി ലോറിയില്‍ എത്തുന്നവയ്ക്ക് 40 രൂപയുമാണ് ഈടാക്കേണ്ടത്. പുതിയ കരാറുകാരന് വ്യവസ്ഥകള്‍ ലംഘിച്ച് തലചുമടായി സാധനങ്ങള്‍ കൊണ്ടുവരുന്നവരില്‍ നിന്ന് 50 രൂപയും മറ്റ് വാഹനങ്ങളിലെത്തുന്നവയ്ക്ക് 100 മുതല്‍ 150 രൂപവരെ യും ഈടാക്കുന്നതായിട്ടാണ് പറയുന്നത്. കഴിഞ്ഞ ദിവസം അമിത വാടക നല്കാന് വിസമ്മതിച്ച മത്സ്യതൊഴിലാളികളായ സ്ത്രീകളെ തടഞ്ഞു നിര്‍ത്തി ഇവര്‍ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന മത്സ്യം തള്ളി മാറ്റിയിട്ട് ഞങ്ങള്‍ പറയുന്ന തുക തന്നില്ലെങ്കില്‍ ഇവിടെ കച്ചവടം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ തുകയ്ക്ക് കരാര്‍ എടുത്തത് കൊണ്ട് ഞങ്ങള്ക്കിഷ്ടമുളള തുക വാങ്ങുമെന്നും കരാറുകാരന് പറഞ്ഞതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സിപിഎം എംഎല്‍എയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കരാറുകാരന്റെ പ്രവര്‍ത്തനം. തുടര്‍ന്ന് ഇരുപതോളം കച്ചവടക്കാര്‍ കേരള ബ്രദേഴ്സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പേട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പകരം പരാതി നല്കിയ മത്സ്യതൊഴിലാളികളായ സ്ത്രീകളെ ആക്ഷേപിക്കുകയും കരാറുകാരന് ഒത്താശ ചെയ്തുകൊണ്ടുളള സമീപനമാണ് എസ്ഐയില് നിന്നുണ്ടായതായി പറയുന്നത്. ഇതിനെതിരെ നഗരസഭയ്ക്കും പോലീസ് ഉന്നതാധികാരികള്‍ക്കും ഇന്ന് പരാതി നല്‍കുമെന്നും കേരള ബ്രദേഴ്സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: