ചക്കരക്കല്‍: അഞ്ചരക്കണ്ടി-ചക്കരക്കല്‍ മേഖലയില്‍ വീണ്ടും സിപിഎം സംഘര്‍ഷത്തിന്ന് കോപ്പ് കൂട്ടുകയാണ്. കഴിഞ്ഞ ദിവസം അഞ്ചരക്കണ്ടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായമായ സ്ത്രികളെയടക്കം അക്രമിച്ച സിപിഎം സംഘം ശനിയാഴ്ച രാത്രി ബിജെപി ചെമ്പിലോട് പഞ്ചായത്ത് ഓഫിസിനും വിവേകാനന്ദാ സാംസ്കാരിക കേന്ദ്രത്തിനു നേരെയും അക്രമം നടത്തി. അഞ്ചരക്കണ്ടിയില്‍ വീട്ടില്‍ വെച്ച് ഗുരുതരമായി വെട്ടേറ്റ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മാസം മുന്നേ പാലകീഴ് ഭഗവതി ക്ഷേത്ര ഉത്സവദിവസം ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. ഈ കേസില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനാണ് കൂത്തുപറമ്പ് പോലീസ് തയ്യാറായത്. ഈ കേസില്‍ പ്രതികളായവരുള്പ്പെടെയുളളവരാണ് ബിജെപി പ്രവര്‍ത്തകരെ വീണ്ടും അക്രമിച്ചത്.
ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസും വിവേകാനന്ദാ സാംസ്കാരിക കേന്ദ്രവും കഴിഞ്ഞ രാത്രിയില്‍ സിപിഎം സംഘം അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം ഇരിവേരി കരിബിയില് സിപിഎം കൊടിമരങ്ങളും സ്തൂപങ്ങളും ബിജെപിക്കാര്‍ തകര്‍ത്തു എന്ന വ്യാജ പ്രചരണം നടത്തിയാണ് ബിജെപിയുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം നത്തിയത്. മാത്രമല്ല വ്യാജപ്രചാരണത്തിനു പുറമേ ബിജെപി പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കാനുളള ശ്രമവും സിപിഎം സംഘം നടത്തുകയാണ്. രണ്ട് മാസം മുന്‍പ് ചക്കരക്കല്‍ ടൗണിലുള്ള ബിജെപി അനുഭാവിയുടെ സ്റ്റുഡിയോ കത്തിച്ച സംഭവത്തിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ ചക്കരക്കല്‍ പോലീസിന്ന് സാധിച്ചിട്ടില്ല.
ഇടത് ഭരണത്തില്‍ പ്രതീക്ഷ നഷ്ടപെട്ട പാര്‍ട്ടി അണികളെ പിടിച്ച് നിര്‍ത്താന്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന അക്രമങ്ങളാണ് ചക്കരക്കല്‍ അഞ്ചരക്കണ്ടി മേഖലയില്‍ നടക്കുന്നതെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ് ബാബു കുറ്റപെടുത്തി.
ബിജെപി ചെമ്പിലോട് പഞ്ചായത്ത് ഓഫിസും ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദാസാംസ്കാരിക കേന്ദ്രവും ബിജെപി ആര്‍എസ്എസ് നേതാക്കളായ കെ.പി.ഹരീഷ് ബാബു, എം.അനില്‍കുമാര്‍, കെ. രാജു. എ.വിനോദ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: