ചെറുപുഴ: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് എതിരായി നടത്തുന്ന സമരം 5ന് ചെറുപുഴയില്‍ നടക്കും. മലയോര ഹൈവേ വേഗത്തില്‍ പൂര്‍ത്തിയാക്കുക, എല്ലാസ്ഥലങ്ങളിലും റോഡിന് ആവശ്യമായ വീതിയെടുക്കുക, വൈദ്യുതി തൂണുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം 5ന് ചെറുപുഴയില്‍ ചക്രസ്തഭന സമരം നടത്തുന്നത്. റോഡിന് നടുക്കു നില്ക്കുന്ന വൈദ്യുതി തൂണുകള്‍ പലതും ഏതു സമയത്തും അപകടകാരണമാകുമെന്നും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കരാറുകാരും അധികൃതരും കാണിക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റിയോഗം വിലയിരുത്തി. 12 മീറ്റര്‍ വീതിയ്ക്ക് പകരം ചില സ്ഥലങ്ങളില്‍ വിട്ടുവീഴ്ച നടത്തുന്നതിലും യോഗം പ്രതിഷേധിച്ചു. ചക്രസ്തഭന സമരത്തില്‍ മലയോര ഹൈവേയ്ക്കായി സ്ഥലം വിട്ടുകൊടുത്തവരും അവരുടെ കുടുംബാഗങ്ങളും നാട്ടുകാരും ഓട്ടോ ടാക്സി തൊഴിലാളികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മഞ്ഞക്കാട് ജൂബിലി ക്ലബ് പരിസരത്ത് നടന്ന സമര പ്രഖ്യാപന യോഗത്തില്‍ യോഗത്തില്‍ കുതിരുമ്മല്‍ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഓസ്റ്റിന്‍ കുര്യന്, ജോര്‍ജ് ചിറവയലില്‍, ജയപ്രകാശ് കോടോപ്പള്ളി, എം.ജെ.ബേബി, സയിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: