കൊച്ചി: അതിരപ്പള്ളി പദ്ധതി സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് സംസ്ഥാന ജൈവവൈവിദ്യ ബോര്‍ഡംഗം ഡോ. വി.എസ്. വിജയന്. എന്‍ടിപിസി മികച്ച ഒരു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതിയാണ് 400 കോടി രൂപ ചെലവില്‍ നല്‍കാമെന്ന് പറയുന്നത്. എന്നാല്‍ ആതിരപ്പള്ളിയില്‍ 1300-1500 കോടി മുടക്കി ലഭ്യമാകുന്നത് 163 മെഗാവാട്ട് മാത്രമാണ്. കൂടാതെ ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും തകര്‍ക്കും. നിലവില്‍ ഇത്രയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളവുമില്ല. നിലവിലെ വെള്ളത്തിന്റെ കണക്ക് പ്രകാരം 25 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ടം സംരക്ഷിച്ച് നിലനിര്‍ത്തിയാലേ നമ്മുക്ക് നിലനില്‍പ്പുള്ളു. 4000ത്തോളം ക്വാറികളാണ് സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പരിസ്ഥിതി ലോല പ്രദേശം എന്നത് കാടുകളുടെ സംരക്ഷണത്തിനു മാത്രമല്ല. മനുഷ്യന്റെ നിലനില്‍പ്പിനായി അതിന് പുറത്തുള്ള ഭൂമിയും സംരക്ഷിക്കപ്പെടേണ്ടതാണ്. മനുഷ്യാവാസ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. പ്രകൃതിയുടെ ആവാസ വ്യവസ്ഥ പുനര്‍ സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ച് അതിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രം വ്യക്തമായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തി അംഗീകാരം നേടിയെടുക്കണം, ഡോ. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: