ന്യൂദല്‍ഹി: കള്ളനോട്ട് ഭീഷണി തടയാന്‍ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന്-നാല് വര്‍ഷം കൂടുമ്പോള്‍ പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 500, 2,000 രൂപ നോട്ടുകളിലാണ് മുഖ്യമായും ഇത് നടപ്പാക്കുക. നോട്ട് അസാധുവാക്കലിനു ശേഷം പിടിച്ചെടുത്ത 2000ത്തിന്റെ കള്ളനോട്ടുകളില്‍ 17 സുരക്ഷാ ക്രമീകരണങ്ങളില്‍ പതിനൊന്നും കണ്ടെത്തിയ സാഹചര്യത്തില്‍ തീരുമാനം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ധന, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി പങ്കെടുത്ത യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. പല രാജ്യങ്ങളും മൂന്ന്-നാല് വര്‍ഷം കൂടുമ്പോള്‍ സുരക്ഷയില്‍ മാറ്റം വരുത്തുന്ന കാര്യം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തവണ ഇറക്കിയ നോട്ടുകളില്‍ സാധാരണ സുരക്ഷാ മാനദണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് രാജ്യം കൃത്യമായ മാനദണ്ഡം പാലിക്കുന്നില്ല. 2000ല്‍ പുറത്തിറക്കിയ ശേഷം 1,000 രൂപാ നോട്ടിന് കാര്യമായ ഒരു മാറ്റവും വരുത്തിയില്ല. 1987ല്‍ പുറത്തിറക്കിയ 500 രൂപ നോട്ടിന് ഒരു ദശകത്തിനു ശേഷമാണ് എന്തെങ്കിലും മാറ്റമുണ്ടായത്.
നോട്ട് അസാധുവാക്കലിനു ശേഷം പിടിച്ചെടുത്ത വ്യാജ നോട്ടുകളില്‍ വാട്ടര്‍ മാര്‍ക്ക്, സുതാര്യ ഭാഗം, അശോക സ്തംഭം, ഇടതുവശത്ത് 2000 എന്നെഴുതിയത്, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ്, ദേവനാഗരി ലിപിയിലെഴുതിയ നോട്ട് നമ്പര്‍ എന്നിവയെല്ലാം അതേപടി പകര്‍ത്തി. എതിര്‍വശത്തുള്ള ചന്ദ്രയാന്‍, സ്വച്ഛ് ഭാരത് ലോഗോ, അച്ചടിച്ച തീയതി എന്നിവയും തിരിച്ചറിയാനാകില്ല. ഗുണം കുറഞ്ഞ കടലാസിലാണ് അച്ചടിയെന്നത് പ്രധാന വ്യത്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: