ആലുവ: പെരിയാറിനെ സംരക്ഷിക്കുക, ജല ചൂഷണം തടയുക, ജലസ്രോതസുകള്‍ ശുചീകരിക്കുക, കപട പരിസ്ഥിതി വാദികളുടെ നുണപ്രചരണങ്ങളെ തിരിച്ചറിയുക, മഴവെള്ള സംഭരണി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ആലുവ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലസംരക്ഷണ യാത്ര സംഘടിപ്പിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ആര്. സതീഷ് കുമാറാണ് യാത്ര നയിച്ചത്.
തോട്ടുമുഖം എരത്തികടവില് നിന്നാരംഭിച്ച ജലസംരക്ഷണ യാത്ര നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. കൃഷ്ണദാസ്, രൂപേഷ് പൊയ്യാട്ട്, പ്രീത രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ചെമ്പകശേരി, പമ്പ് കവല, സീനത്ത്, കെ.എസ്.ആര്.ടി.സി കവല, ഗവ. ആശുപത്രി, മാധവപുരം, ബാങ്ക് കവല, മാര്‍ക്കറ്റ്, തോട്ടയ്ക്കാട്ടുകര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പറവൂര്‍ കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി പരിസ്ഥിതി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. സി.എം. ജോയി ഉദ്ഘാടനം ചെയ്തു.
പെരിയാറിന്റെ ഉത്ഭവം മുതല്‍ മലിനീകരണമുണ്ട്. കൃഷിയാവശ്യത്തിനുപയോഗിക്കുന്ന കീടനാശികള്‍, മനുഷ്യ വിസര്‍ജ്യം, വ്യവസായ മാലിന്യം എന്നിവമൂലമാണ് പെരിയാര്‍ മലിനപ്പെടുന്നത്. എടയാര്‍ മേഖലയിലെ വ്യവസായങ്ങള്‍ മാത്രമാണ് പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്നതെന്ന പ്രചരണം സംശയത്തോടെയാണ് കാണാനാകൂ. ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്ന മതമേലാദ്ധ്യക്ഷന്മാരാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. പെരിയാര്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വിഷജലമെന്ന പ്രചരണം നടത്തി ജനങ്ങളില്‍ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. എന്ത് തരം മലിനീകരണമാണ് ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുന്നതിനുള്ള ആധുനിക സൗകര്യമുണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്താതെ വ്യാജ പ്രചരണത്തെ ചില ഉേദ്യാഗസ്ഥര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും സി.എം. ജോയി കുറ്റപ്പെടുത്തി.
ആര്. സതീഷ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, നഗരസഭ കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: