വടകര: പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു. എഎസ്പി കിരണ്‍ നാരയണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊബൈല്‍ ഫോണ്‍ വീണ്ടെടുത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി സന്ദേശങ്ങള്‍ വീണ്ടെടുത്തത്.
പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല വിസി, വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കയച്ച ഇ-മെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്തത്. നെഹ്റു കോളേജിലെ സഹപാഠികള്‍ക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശങ്ങളും ഫോണിലുണ്ട്. പരീക്ഷാ തീയതി മാറ്റാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് സഹപാഠികള്‍ക്ക് അയച്ച സന്ദേശങ്ങളും ഫോണിലുണ്ട്.
പരീക്ഷ നേരത്തെ ആക്കിയത് പഠിക്കാന്‍ ആവശ്യത്തിന് സമയം ഇല്ലാതെ ആക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് 2016 ഡിസംബര്‍ 7 ന് ജിഷ്ണു മെയില്‍ അയച്ചു. പിന്നാലെ ഗവര്‍ണര്‍, സാങ്കേതിക സര്‍വ്വകലാശാല വിസി എന്നിവര്‍ക്കും ഇ മെയില്‍ അയിച്ചു. എസ്എഫ് ഐ നേതാവ് ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ട് വരാന്‍ മുന്‍കൈ എടുത്തത് ജിഷ്ണു തന്നെയായിരുന്നു.
മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചെന്നും ജിഷ്ണു കൂട്ടുകാരോട് പറയുന്നുണ്ട്. ഇങ്ങനെ ഈ വിഷയത്തില്‍ ജിഷ്ണു മുന്നിട്ടറങ്ങിയത് നെഹ്റു കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്ക് കാരണമായി എന്നാണ് കുടുംബത്തിന്റെ പരാതി. പരീക്ഷ മാറ്റണമെന്ന ആവശ്യമുയര്‍ത്തി ജിഷ്ണു സമരത്തിന് നേതൃത്വം നല്‍കിയിരുന്നെന്ന് വ്യക്തമാക്കുന്നതാണ് വിവരങ്ങള്‍. മാനേജ്മെന്റിന്റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നേരത്തെ പരീക്ഷ മാറ്റിവയ്ക്കലിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: