എംഡി. ബാബുരഞ്ജിത്ത്
കരുനാഗപ്പള്ളി: വിനോദത്തിനായി ഏറ്റവും കൂടുതല്‍ ആള്ക്കാര് എത്തുന്ന അഴീക്കല്‍ പൊഴിയില്‍ ബീച്ച് അപകടങ്ങള്‍ നിത്യസംഭവമായി മാറുമ്പോഴും വേണ്ട മുന്‍കരുതലുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്ടുമെന്റും പരസ്പരം പഴിചാരുന്നു. അഴീക്കല്‍ പൊഴിയില്‍ ബണ്ട് നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായുണ്ടായ കരപ്രദേശമാണ് അഴീക്കല്‍ ബീച്ച്. കരയില്‍ നിന്നും 300-400 മീറ്ററോളം ഇറങ്ങിനില്ക്കുന്ന വിശാലമായ മണല്‍പ്പുറം കടലിന്റെ സൗന്ദര്യം ആസ്വദിക്കുവാനും അസ്തമയസൂര്യന്റെ വശ്യത നുകരുവാനും ഏറെ സൗകര്യപ്രദമായ പ്രദേശമാണ്. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആള്ക്കാര് വൈകുന്നേരങ്ങളില്‍ ഇവിടെ എത്തിച്ചേരാറുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ ഇവിടെ പതിനഞ്ചോളം ജീവനാണ് പൊലിഞ്ഞത്. അതിലേറെ ആള്‍ക്കാരെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.
എന്നിട്ടും ഇവിടെ ഒരു സൈന്‍ ബോര്‍ഡുപോലും സ്ഥാപിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ വൈകുന്നേരം മുതല്‍ രാത്രി വൈകിയും ആള്ക്കാര് ഒത്തുകൂടുമെങ്കിലും ഒരു ട്യൂബ് ലൈറ്റ് പോലും സ്ഥാപിച്ചിട്ടില്ല എന്നത് അധികൃതരുടെ അനാസ്ഥയാണ് കാണിക്കുന്നത്. മുക്കിന് മുക്കിന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന എംഎല്‍എയും എംപിയും നൂറുകണക്കിന് ആള്ക്കാര് എത്തുന്നതും നിരന്തരം അപകടം സംഭവിക്കുന്നതുമായി ഈ പ്രദേശത്തെ അവഗണിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം എത്തിച്ചേരുന്നവര്‍ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ടാണ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടോയ്ലെറ്റുകളുടെ അഭാവം. പ്രാഥമികആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തേടി അയല്‍വീടുകളില്‍ പോവുകയാണ് ഇപ്പോള്‍ അവര്‍ ചെയ്തുവരുന്നത്. ഇതിനും അടിയന്തിരമായി പരിഹാരം കാണേണ്ടതാണ്.
രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധന്മാരുടെ ശല്യവും പലപ്പോഴും ഉണ്ടാകുന്നുണ്ട്. പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതുവരെയും പരിഗണിച്ചിട്ടില്ല. അതുപോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാര്യമാണ് ലൈഫ്ഗാര്‍ഡിനെ നിയമിക്കണമെന്നുള്ളത്. പരിചയസമ്പന്നരായ ലൈഫ്ഗാര്‍ഡിനെ നിയമിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ മരണസംഖ്യ കുറയ്ക്കുവാന്‍ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
അഴീക്കല്‍ ബീച്ചും ഹാര്‍ബറും അടുത്തടുത്ത് ആയതിനാല്‍ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് എത്തിപ്പെടുന്നത്. ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമായ റോഡ് വീതികൂട്ടി പണിയേണ്ടതും ഇവിടെയെത്തുന്നവരുടെ ദുരിതം കുറയ്ക്കുന്നതിന് അത്യാവശ്യമാണ്.
സുനാമിയില്‍ 120ല്‍പരം ആള്ക്കാര് മരിച്ച പ്രദേശമാണിവിടം. ഇതിന്റെ പേരില്‍ ആയിരക്കണക്കിന് കോടിരൂപ സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തിയിട്ടും ഈ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടി മാര്‍ഗരേഖ തയ്യാറാക്കി നടപ്പിലാക്കാന്‍ ഭരണക്കാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.വിശ്വപ്രസിദ്ധമായ മാതാഅമൃതാനന്ദമയി മഠത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശത്ത് ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്ടുമെന്റും തയ്യാറായാല്‍ കേരളത്തിലെ തന്നെ പ്രധാന ടൂറിസം സെന്ററാകും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: