വാഷിങ്ടണ്‍: ഉത്തരകൊറിയ നിയന്ത്രിക്കാന്‍ ചൈന തയ്യാറായില്ലെങ്കില്‍ അമേരിക്ക അതിന് മുതിരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നിരന്തരം ആണവ പരീക്ഷണങ്ങള്‍ നടത്തി ലോകരാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഒറ്റയ്ക്ക് ഉത്തര കൊറിയയെ നേരിട്ട് വിജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘പൂര്‍ണ്ണമായും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ചൈനയ്ക്ക് അമേരിക്കയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യാം, സഹായിക്കുകയാണെങ്കില്‍ അത് ചൈനക്ക് നല്ലതാണ്, മറിച്ചാണ് നിലപാടെങ്കില്‍ അത് ആര്‍ക്കും ഗുണം ചെയ്യില്ല. ഇക്കാര്യം ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഉത്തര കൊറിയയ്ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കാനും ട്രംപ് തയ്യാറായില്ല.
ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് അടുത്തമാസം യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത് .പിങിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ ഏഷ്യാ-പസഫിക് സൈനിക മുന്നേറ്റം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വലിയ രാജ്യങ്ങള്‍ തമ്മില്‍ ബന്ധം എന്ന പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് സീ ജിന്‍ പിങിന്റെ സന്ദര്‍ശനം.
2013ല്‍ സീ ജിന്‍ പിങ് ചുമതലയേറ്റശേഷം വൈറ്റ് ഹൗസിലേക്കുള്ള സന്ദര്‍ശനം ആദ്യമാണെങ്കിലും യുഎസ് പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച ഇത് രണ്ടാംവട്ടമായിരിക്കും. കഴിഞ്ഞ നവംബറില്‍ ബെയ്ജിങ്ങില്‍ നടന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ മീറ്റിങ്(എപിഇസി) വേളയില്‍ ഇരുനേതാക്കളും തമ്മില്‍ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: