മുംബൈ: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ കുടുംബ പേരിലുള്ള ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദല്‍ഹിയിലുള്ള ഫാം ഹൗസാണ് പിടിച്ചെടുത്തത്. കള്ളപ്പണം ഉപയോഗിച്ചാണ് ഫാം ഹൗസ് വാങ്ങിയതെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
ഫാം ഹൗസ് വാങ്ങിയതില്‍ ഒരു കോടി രൂപ രേഖകളില്‍ കാണിക്കുകയും ബാക്കി അഞ്ച് കോടിയോളം രൂപ പണമായി നല്‍കുകയും ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി എടുത്തത്. അനധികൃത സ്വത്ത് സമ്പാദനം, അഴിമതി ഉള്‍പ്പടെയുളള ആരോപണങ്ങള്‍ നേരത്തെ തന്നെ വീരഭദ്രസിംഗിനെതിരെ ഉയര്‍ന്നിരുന്നു. ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും ഉള്‍പ്പടെ ഉളളവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ആരോപണങ്ങളുണ്ട്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ വീരഭദ്രസിംഗിനെതിരെയുളള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന.
തെളിവുകളടക്കം നിരത്തി എന്‍ഫോഴ്സ്മെന്റ് നടപടി എടുത്തതിനെ തുടര്‍ന്ന് ഹിമാചലില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി ദേശീയ നേതൃത്വം അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഹിമാചലില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: