ഗുവാഹത്തി: മുഖത്തോടു മുഖം നോക്കി നിന്നു. പിന്നെ കെട്ടിപ്പിടിച്ച് ഗാഢം പുണര്‍ന്നു. 58 വര്‍ഷത്തിനു ശേഷമുള്ള ആ പുനസമാഗമം വികാര തീവ്രമായിരുന്നു.
ടിബറ്റുകാരുടെ ആത്മീയാചാര്യനായ ദലൈലാമയും അദ്ദേഹത്തിന്റെ ജീവന് രക്ഷിച്ച പഴയ സുഹൃത്ത് നരേന് ചന്ദ്രദാസുമായുളള പുനഃസമാഗമത്തിന് ഗുവാഹത്തി സര്‍വകലാശാലയാണ് വേദിയായത്.
58 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിബറ്റില്‍ നിന്ന് ദലൈലാമയെ രക്ഷപ്പെടാന്‍ സഹായിച്ച അസം റൈഫിള്‍സ് ഉദ്യോഗസ്ഥനാണ് നരേന് ചന്ദ്രദാസ്. അരുണാചലിലേക്കുളള യാത്രയ്ക്കിടെയാണ് അദ്ദേഹം സര്‍വകലാശാലയിലെ ഒരു പരിപാടിയിലും സംബന്ധിക്കാനെത്തിയത്.
അന്ന് ടിബറ്റില്‍ നിന്നെത്തിയ ആത്മീയ ഗുരു ഇന്നും നമ്മുടെ രാജ്യത്ത് അഭയാര്‍ത്ഥിയായി കഴിയുകയാണ്. ചൈന ലാമയ്ക്കെതിരെ ആക്രമണം അഴിച്ച് വിട്ടതോടെയാണ് ആത്മരക്ഷാര്‍ത്ഥം അദ്ദേഹം ഇന്ത്യയിലേക്ക് ഓടിപ്പോന്നത്.
താങ്കളെ കണ്ടപ്പോഴാണ് തനിക്കും വയസായെന്ന് മനസിലായതെന്ന് 81കാരനായ ലാമ 79 വയസുളള നരേന് ചന്ദ്രദാസിനോട് പറഞ്ഞു. ചൈനീസ് സൈന്യം തിരിച്ചറിയാതിരിക്കാന്‍ സൈനികന്റെ വേഷത്തിലാണ് ലാമ ടിബറ്റില്‍ നിന്ന് രക്ഷപ്പെട്ടത്. താന്‍ സംസാരിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതായി ദാസ് ഓര്‍ക്കുന്നു. കാടും മലയും കടന്ന് ഇന്ത്യയിലെത്താന്‍ പതിമൂന്ന് ദിവസമെടുത്തു.
ധര്മശാലയിലെത്തിച്ചേര്ന്ന തനിയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കിയ സ്വീകരണത്തെക്കുറിച്ചും ദലൈലാമ ഓര്‍ത്തെടുക്കുന്നു. ഇന്ന് ലാമ അരുണാചലിലെത്തും. തവാങിലുളള ബുദ്ധവിഹാരത്തില്‍ അദ്ദേഹം ബുധനും വ്യാഴവും ക്ലാസെടുക്കും. ലാമയുടെ സന്ദര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശവുമായി ചൈന രംഗത്തുണ്ട്.
ആ ദൃശ്യം എന്നെ വികാരഭരിതനാക്കും: ദലൈലാമ
തവാങ്ങ്: 1959ലെ ആ രക്ഷപ്പെടലിനെക്കുറിച്ച് ദലൈലാമ വാചാലനായി. തവാങ്ങ് മേഖല വഴിയാണ് ദലൈലാമ ഇന്ത്യയിലേക്ക് കടന്നത്. ഇവിടെയെത്തുമ്പോള്‍, ആ കുന്നുകളും പുല്ക്കൊടികളും കാണുമ്പോള്‍ ഞാന്‍ വികാരഭരിതനാകും.. അദ്ദേഹം പറഞ്ഞു.
1959 മാര്‍ച്ച് 10ന് ചൈനീസ് ജനറല്‍ ഷാങ്ങ് സെന്വൂ ലാമയെ ചൈനീസ് നൃത്തം കാണാന്‍ ക്ഷണിച്ചു. അതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് സൈനികരെയെല്ലാം ഒഴിവാക്കി എത്താനുള്ള നിര്‍ദ്ദേശം ലഭിച്ചത്. ഇത് തങ്ങളെ വഞ്ചിക്കാനും ദലൈലാമയെ പിടിക്കാനുമാണെന്ന് ടിബറ്റുകാര്‍ക്ക് ഞൊടിയിടയില്‍ മനസിലായി. തുടര്‍ന്ന് മുങ്ങിയ അദ്ദേഹം മാര്‍ച്ച് 17നാണ് ഇന്ത്യന്‍ സൈനികന്റെ വേഷത്തില്‍ കാല്‍നടയായി തവാങ്ങ് വഴി ഇന്ത്യയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: