ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട ഡിജിപി പി. പി. പാണ്ഡേയുടെ രാജി ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ രാജി സ്വീകരിക്കാന്‍ തയ്യാറായത്.
ജനുവരി 31ന് കാലാവധി തീര്‍ന്ന പാണ്ഡെക്ക് മൂന്നു മാസം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. എന്നാല്‍
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതോടെ പാണ്ഡെയുടെ കാലാവധി നീട്ടി നല്‍കിയത് ചോദ്യം ചെയ്ത് മുന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥന് റിബെയ്റോ, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എന്നിവര്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് തന്റെ രാജി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് പാണ്ഡെ കോടതിയെ സമീപിച്ചത്.
കേസില്‍ ജാമ്യത്തിലാണ് പാണ്ഡേ. ഈ മാസം 30 വരെയാണ് പാണ്ഡേയുടെ ജാമ്യം.
ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍. ഡി. വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് മുമ്പാകെയാണ് പാണ്ഡേ രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
2004ല്‍ നരേന്ദ്രമോദിയെ വധിക്കാന്‍ എത്തിയ മുംബൈ സ്വദേശിനിയായ ഇസ്രത്ത് ജഹാനും സുഹൃത്ത് പ്രാണേഷ് പിള്ളയുമടക്കം ഏതാനും ഭീകരര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പാണ്ഡേ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. ഈ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നാരോപിച്ച് അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: