ചെങ്ങന്നൂര്‍: വി.ബി ഉണ്ണിത്താന് വധശ്രമക്കേസിലെ പ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ ചെങ്ങന്നൂര്‍ കോടതിയില്‍ സാക്ഷി വിസ്താരത്തിന് ഹാജരാക്കി. ഇന്നലെ രാവിലെ ചെങ്ങന്നൂര്‍ സെഷന്‍സ് കോടതി ജഡ്ജി ഷേര്‍ളി ദത്തിനു മുന്നിലാണ് ഹാജരാക്കിയത്. ജയിലില്‍ നിന്നും പ്രത്യേക വാഹനത്തില്‍ കനത്ത പോലീസ് അകമ്പടിയോടെയാണ് റഷീദിനെ കോടതിയില്‍ എത്തിച്ചത്. മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ജോലി നോക്കിയിരുന്നപ്പോള്‍ കുറ്റിക്കാട്ടു കോളനിയില്‍ തൃപ്പെരുന്തുറ സുനില്‍കുമാര്‍ സമീപവാസിയായ യോഹന്നാന്റെ വീട്ടിലെ മുള്ളുവേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയിലുള്ള സാക്ഷി വിസ്താരത്തിനാണ് ഇയാളെ ഹാജരാക്കിയത്.
കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ റഷീദിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ അകമ്പടിക്ക് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിക്കുകയും ക്യാമറയ്ക്കു മുന്നില്‍ തടസ്സമുണ്ടാക്കി. കൊലപാതകക്കേസിലെ മുഖ്യ പ്രതിയെ മറച്ചു പിടിക്കാനുള്ള പോലീസ് ശ്രമത്തെ ചോദ്യം ചെയ്തതോടെയാണ് പോലീസ് പിന്തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: