ഓമിത്യേകാക്ഷരം ബ്രഹ്മ
‘ഓം’ എന്ന പ്രണവത്തിന് തുല്യമായിട്ട് വേറെ ശബ്ദവും ഇല്ല. ആ ശബ്ദം നശിക്കാത്തതുമാണ്. അതുകൊണ്ടാണ് ഏകവും അക്ഷരവുമായത് എന്ന് വിശദീകരിച്ചത്. ശ്രീകൃഷ്ണഭഗവാന് ഉദ്ധവരോട് വിവരിക്കുന്നതും നമുക്ക് അനുസ്മരിക്കാം. (ഭാഗവതം-11-21-39)
”ഓംകാരാല് വ്യഞ്ജിത സ്പര്‍ശ
സ്വരോഷ്മാന്തസ്ഥ ഭൂഷിതാം
വിചിത്രഭാഷാ വിതതാം”
ഓംകാരത്തില്നിന്നാണ് ”അ- മുതല്‍ അഃ” വരെയുള്ള സ്വരാക്ഷരങ്ങളും, ‘ക’മുതല്‍ ‘മ’ വരെയുള്ള സ്പര്ശാക്ഷരങ്ങളും ‘യ’ മുതല്‍ ‘വ’ വരെയുള്ള അന്തസ്ഥാക്ഷരങ്ങളും.
”ശ” മുതല്‍ ”ഇ” വരെയുള്ള ഊഷ്മാക്കളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതും മാത്രമല്ല,
”വിചിത്രഭാഷാ വിതതാം.”
ലോകത്തില്‍ പിന്നീട് രൂപപ്പെട്ടുവന്നിട്ടുള്ള പരസ്പര വിരുദ്ധാര്‍ത്ഥങ്ങള്‍ ഉള്ളതും, അക്ഷരക്രമ വ്യത്യാസംകൊണ്ടും പ്രയോഗബാഹുല്യംകൊണ്ടും അര്ത്ഥഭേദങ്ങള്കൊണ്ടും ഉച്ചാരണ ഭേദംകൊണ്ടും പടര്‍ന്ന് ലോകം മുഴുവന്‍ വ്യാപിച്ചുനില്ക്കുന്ന എല്ലാ ഭാഷകളും ഓംകാരത്തില്‍ നിന്നാണ് ആവിര്‍ഭവിച്ചിട്ടുള്ളത്.
ഇങ്ങനെ ഓംകാരത്തിന് ബൃംഹണം (വികസിക്കുക) ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഓംകാരത്തെ-ബ്രഹ്മ-എന്ന് വിശേഷിപ്പിച്ചു. മാത്രമല്ല പരബ്രഹ്മത്തെ ഉള്‍ക്കൊള്ളുന്നതാണ് ശബ്ദ ബ്രഹ്മമായ ”ഓം കാരം” എന്ന് നാം മനസ്സിലാക്കണം.
ശ്രീകൃഷ്ണ ഭഗവാന്റെ രൂപവിസ്തരണമായ സങ്കര്‍ഷണമൂര്‍ത്തി ചിത്രകേതു മഹാരാജാവിനോടു പറയുന്നതും നമുക്ക് ശ്രദ്ധിക്കാം.
”ശബ്ദബ്രഹ്മ പരം ബ്രഹ്മ
മമോഭേ ശാശാതീ തനൂ”
(ശബ്ദ ബ്രഹ്മവും പരബ്രഹ്മവും രണ്ടും എന്റെ സുസ്ഥിരമായ രൂപഭേദങ്ങളാണ്)
ഓങ്കാരം വിഗ്രഹം പോലെയാണ്. പ്രതിമയില്‍ ഭഗവാന് സ്വയം ആവിര്‍ഭവിച്ചു നില്ക്കുന്നതുപോലെ, പ്രണവത്തില്‍ ഭഗവാന്റെ ജ്യോതീരൂപമായ പരബ്രഹ്മം നിറഞ്ഞുനില്ക്കുന്നു.
ഓംകാരത്തെ യോഗികള്‍ ധ്യാനവേളയില്‍ മൂന്നു യാത്രയോടുകൂടിയും മന്ത്രജപാദികളില് ഒറ്റമാത്രയോടുകൂടിയുമാണ് ഉച്ചരിക്കേണ്ടത്.
മാം അനുസ്മരന്‍
മരണവേളയില്‍ പ്രണവം-ഓംകാരം- ഉച്ചരിക്കുമ്പോള്‍ എന്താണ് ധ്യാനിക്കേണ്ടത്. മൂര്ത്തിയില്ലാത്തതും തേജോരൂപവുമായ ബ്രഹ്മത്തെയല്ല. ശ്രീശങ്കരാചാര്യര്‍ പറയുന്നു.
”ബ്രഹ്മ= ബ്രഹ്മണഃ അഭിധാന ഭൂതം ഓംകാരം വ്യാഹരന്‍” (ബ്രഹ്മത്തിന്റെ നാമധേയമായ ഓംകാരം ഉച്ചരിക്കണം. ”തദര്ഥഭൂതം മാം= ഈശ്വരം, അനുചിന്തയന്‍” (ഓംകാരത്തിന്റെ അര്‍ത്ഥമായ എന്നെ-ഈശ്വരനെ ഇടവിടാതെ ധ്യാനിക്കുകയും വേണം.)
ഓംകാരവും ഭഗവാനും ഭിന്നങ്ങളല്ലാത്തതുപോലെ തന്നെ, ഹരേകൃഷ്ണ! എന്നു തുടങ്ങുന്ന തിരുനാമങ്ങളും ഭഗവാനും തമ്മില്‍ ഒരു ഭേദവുമില്ല.
പ്രണവം ജപിച്ചുകൊണ്ടും ഭഗവാനെ ധ്യാനിച്ചുകൊണ്ടും ദേഹം ത്യജിക്കുന്ന ധ്യാനയോഗി ഭഗവാന്റെ ബ്രഹ്മജ്യോതിസ്സില്‍ ഒരു കണികയായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: