കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമാകുന്നത്. കാഞ്ചിയാര്‍ പള്ളിക്കവല മുതല്‍ സ്വരാജ് വരെയുള്ള ഭാഗങ്ങളിലാണ് ഏറെ അപകടം നടക്കുന്നത്. ഓട നിര്‍മ്മിക്കാത്തതിനാല്‍ മഴവെള്ളത്തില്‍ റോഡുവശങ്ങളിലെ മണ്ണ് ഒലിച്ചുപോയി ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ നിരപ്പില്‍നിന്ന് ഒരടിയോളം ഉയരത്തിലാണ് ടാറിങ് നില്‍ക്കുന്നത്.
വളവുകളില്‍ ഇത്തരത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതാണ് വാഹനങ്ങള്ക്കുഭീഷണിയായിരിക്കുന്നത്. വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ ടാറിങ്ങില്‍നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞാണ് കൂടുതലും അപകടമുണ്ടാകുന്നത്.
കൂടാതെ ബസില്‍നിന്നിറങ്ങുന്ന യാത്രക്കാരും ഗര്‍ത്തത്തില്‍ പതിച്ച് പരുക്കേല്‍ക്കുന്നതു പതിവാണ്. വശങ്ങള്മണ്ണിട്ട് ഉയര്‍ത്തി ഓട നിര്‍മ്മിക്കണമെന്ന് നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഒരു മാസത്തിനിടെ 15ല്‍പ്പരം വാഹനാപകടങ്ങളാണ് ഉണ്ടായത്. സ്വരാജ്, തോണിത്തടി തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണ റോഡുകളുടെ വീതി പോലും സംസ്ഥാനപാതയ്ക്കില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: