പതിറ്റാണ്ടുകളായി കേരളത്തില്‍ നടമാടുന്ന കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗിന്റെ ആഹ്വാനം പ്രബുദ്ധ കേരളം സജീവ ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്. അക്രമ രാഷ്ട്രീയവും അസഹിഷ്ണുതയും ഉപേക്ഷിച്ച് സംഘടനാ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പുനഃസ്ഥാപിച്ചാല്‍ കേരളം ഭാരതത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അക്രമരാഷ്ട്രീയം ഉപേക്ഷിച്ച് ആശയ സംവാദത്തിന് വേദിയൊരുക്കണമെന്ന ആഹ്വാനത്തിലൂടെ കേരളത്തിന്റെ വൈചാരിക, സാംസ്കാരിക മേഖലയ്ക്ക് നവജീവന്‍ പകര്‍ന്നുകൊടുത്ത ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷ ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ ആശയം മുന്നോട്ട് വെച്ചതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
അനുഗൃഹീതമായ നാടാണ് കേരളം. പ്രകൃതി വിഭവങ്ങള്‍കൊണ്ടും സന്തുലിത കാലാവസ്ഥകൊണ്ടും സമ്പന്നമാക്കപ്പെട്ട നാട്. പ്രാചീന കാലം മുതല്‍ സഞ്ചാരികളും വ്യാപാരികളും കേരളത്തിന്റെ സമൃദ്ധിയേയും സാംസ്കാരിക പാരമ്പര്യത്തേയും തേടിവന്നു. പഴശ്ശിയുടെയും വേലുത്തമ്പിയുടെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങളിലൂടെ വൈദേശിക അടിമത്തത്തിനെതിരെ പോരാടാനുള്ള മാതൃക കാണിച്ച നാട്. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിന്റെ ഗതി മാറ്റിമറിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഭരണപരവും സംഘടനാപരവും ആശയപരവുമായ അധീശത്വത്തിന്റെ കീഴിലായി കേരളം. എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാന്‍ അധികാര ബലവും ആള്‍ബലവും ആയുധ ബലവും ഉപയോഗിച്ച് കേരളത്തെ ഏകവിള തോട്ടമാക്കാനുള്ള ശ്രമം നടന്നു. നിഷേധാത്മകമായ രാഷ്ട്രീയ ശൈലി കേരളത്തിന്റെ മഹത് പാരമ്പര്യത്തെ അട്ടിമറിച്ചു.
ആശയ സംവാദത്തിലൂടെ ദിഗ്വിജയം നേടിയ ആദിശങ്കരന്റെ പാരമ്പര്യമാണ് കേരളത്തിന്റേത്. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് സംവാദമെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ നാട്. എന്നാല്‍ ആശയപരമായ സംവാദത്തിന് അന്ത്യം കുറിച്ച് അക്രമത്തിലൂടെ എതിര്ശബ്ദങ്ങളില്ലാതാക്കുന്ന കമ്യൂണിസ്റ്റ് ഫാസിസമാണ് കേരളത്തിന്റെ മഹിതപാരമ്പര്യത്തെ അട്ടിമറിച്ചത്. ഇത് ഏറിയും കുറഞ്ഞും പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്നു. അധികാരത്തിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് അക്രമത്തിന് കൂടുതല്‍ കരുത്തുണ്ടാകുന്നു. ഇതിന്റെ കെടുതികളാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. നൂറുശതമാനം സാക്ഷരത നേടിയ കേരളം മനുഷ്യശേഷികൊണ്ടും പ്രകൃതി വിഭവങ്ങളാലും മുന്നിലാണെങ്കിലും വികസനത്തില്‍ ഏറെ മുന്നേറേണ്ടതുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി കൊച്ചിയില്‍ ആവര്‍ത്തിച്ച് പറഞ്ഞത്.
അക്രമം അവസാനിപ്പിക്കണമെന്നും വികസനത്തിന് മുന്‍തൂക്കം കൊടുത്ത് കേരളം മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. അക്രമം അവസാനിപ്പിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെന്നും അതില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവിയിലും വികസനത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ എത്രമാത്രം ഉണ്ടെന്നതിന്റെ തെളിവുകളാണ് ഈ വാക്കുകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ രാഷ്ട്രീയ അസ്പൃശ്യത, അസഹിഷ്ണുത എന്നിവയില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നും അസന്ദിഗ്ധമായി അദ്ദേഹം വ്യക്തമാക്കി. സമഗ്ര വികസനത്തിന്റെ ഏകാത്മ മാനവ ദര്‍ശനമാണ് അത് മുന്നോട്ടു വെക്കുന്നത്. ജനാധിപത്യം, ആദാന പ്രദാനങ്ങളുടെ തത്വസംഹിതയാണ്. ഉയര്‍ന്ന സാംസ്കാരിക ബോധത്തിന്റെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ സ്ഥായിയായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞുകാണാം. ലോകത്ത് എവിടെനിന്നൊക്കെ അഭയാര്‍ത്ഥികളായി ആരൊക്കെ വന്നിട്ടുണ്ടോ അവരെയൊക്കെ രണ്ടു കൈയും നീട്ടി സ്വീകരിച്ച മണ്ണാണിതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ആ സമ്പന്ന സംസ്കാരത്തില്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരനെന്നതിനുപരി മികച്ച രാഷ്ട്ര തന്ത്രജ്ഞന്റെ വാക്കുകളാണ് കൊച്ചിയില്‍ മുഴങ്ങിക്കേട്ടത്. കേരളത്തിന്റെ ആനുകാലിക രാഷ്ട്രീയ സാഹചര്യത്തെ സമഗ്രമായി പരിവര്‍ത്തിപ്പിക്കാനുള്ള സമാധാനത്തിന്റെയും ശാന്തിയുടെയും പാതയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ വാക്കുകള്‍ കേരളം ചര്‍ച്ച ചെയ്യണം. വിവാദങ്ങളുടെയും ആശയകാലുഷ്യത്തിന്റെയും നടുവില്‍ കേരളത്തിന് മുന്നേറാനുള്ള സംവാദമായി അത് മാറണം. മനുഷ്യ രക്തംകൊണ്ട് തങ്ങളുടെ രാഷ്ട്രീയ കൊടിക്കൂറ ഉയരത്തില്‍ പറപ്പിക്കാമെന്ന അക്രമത്തിന്റെ തത്വശാസ്ത്രത്തിലേക്കല്ല, സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് മാറണം. ഇങ്ങനെയൊരു പുതിയ പ്രഭാതത്തെയാണ് കേരളം ഉറ്റുനോക്കുന്നത്. സാക്ഷരത മാത്രമല്ല, ആധുനികമായ അറിവുകള്‍ നേടി മുന്നേറുന്ന കേരളത്തിലെ യുവസമൂഹം ഇത്തരമൊരു മാറ്റത്തിന് തയ്യാറാവുന്നുവെന്നതിന്റെ സൂചനകളാണ് ചുറ്റും കാണുന്നത്. ആ പരിവര്‍ത്തനത്തിന് വഴിതുറക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉദ്ബോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: